ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട്: ഒന്നര വർഷം മുമ്പ് കോഴിക്കോട്നിന്ന് കാണാതായ ഹേമചന്ദ്രൻ്റെ മൃതദേഹം കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽനിന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ രണ്ട് മൊബൈൽ ഫോണുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. മൈസൂരുവിനടുത്തുള്ള ലളിതസാന്ദ്രപുരിയിൽ നിന്നാണ് ഹേമചന്ദ്രൻ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും കണ്ടെത്തിയത്.
മലഞ്ചെരുവിലെ പാറക്കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ. മെഡി. കോളജ് ഇൻസ്‌പെക്ടർ പി.കെ ജിജീഷിന്റെ നേതൃത്വത്തിൽ കേസിലെ പ്രതികളിലൊരാളായ ബി.എസ് അജേഷുമൊത്ത് നടത്തിയ തെളിവെടുപ്പിലാണ് ഫോണുകൾ കണ്ടെത്തിയത്. ഫോണുകൾക്ക് കാര്യമായ കുഴപ്പം സംഭവിച്ചിട്ടില്ലെന്നും ഫോറൻസിക് പരിശോധനയ്ക്കായി കൈമാറുമെന്നും പൊലീസ് അറിയിച്ചു. കാണാതായെന്ന് കുടുംബാംഗങ്ങൾ പരാതി നൽകിയതിന് ശേഷവും ഹേമചന്ദ്രൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാനാണ് ഫോണുകൾ ഒളിപ്പിച്ചു വച്ചത്. ഫോണുകളിൽ പുതിയ ബാറ്ററി വാങ്ങിയിടുകയും ചെയ്തിരുന്നു. കൊലയ്ക്ക് ശേഷം 10 ദിവസത്തോളം ഫോൺ ഓണായിരുന്നതായും അന്വേഷണസംഘം അറിയിച്ചു.
ഹേമചന്ദ്രൻ കർണാടകയിൽ ഉണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി. പ്രതികൾ മൈസൂരുവിലെത്തി ഫോൺ ഒളിപ്പിക്കാനുള്ള ശ്രമം നടത്തവെയാണ് മകൾ വിളിക്കുകയും പ്രതികൾ ഹേമചന്ദ്രന്റെ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്തത്. പിന്നീടാണ് മൈസൂരിൽ ഫോൺ ഉപേക്ഷിച്ചത്. ശബ്ദത്തിലെ വ്യത്യാസം മനസിലാക്കിയ മകൾ പൊലിസിൽ അറിയിക്കുകയുമായിരുന്നു. മെഡി. കോളജ് എസ്.സി.പി.ഒമാരായ വിനോദ് രാമിനാസ്, ജിതിൻ, വിജീഷ് എരഞ്ഞിക്കൽ, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ എന്നിവരാണ് പ്രതിയുമായെത്തി മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. അതേസമയം വയനാട്ടിൽ പലരുമായും ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതോടെയാണ് ഇദ്ദേഹം കോഴിക്കോട്ടേക്ക് താമസം മാറിയത്. നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഉൗദിയിലുള്ള കേസിലെ ഒന്നാം പ്രതി നൗഷാദിനെ തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്ന രണ്ട് യുവതികളെയും ഉടൻ പിടികൂടും. ഇതിൽ കണ്ണൂർ സ്വദേശിനി ദുബൈയിൽ ഹോം നഴ്‌സാണ്. മറ്റൊരു യുവതി ഗുണ്ടൽപേട്ട സ്വദേശനിയാണ്. ഇവരെ ഉപയോഗിച്ചാണ് നൗഷാദ് ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തിയത്.
2024 മാർച്ച് 20 നാണ് കോഴിക്കോട് നിന്നും ഹേമചന്ദ്രനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ചേരമ്പാടി വനമേഖലയിൽ നിന്നും ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി ജ്യോതിഷ് കുമാർ, വള്ളുവാടി കിടങ്ങനാട് സ്വദേശി അജേഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."