ധർമ്മസ്ഥല കൂട്ടശവസംസ്കാര കേസ്: എസ്‌ഐടി ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം; വിസിൽബ്ലോവറെ ഭീഷണിപ്പെടുത്തിയതായി പരാതി
മംഗളൂരു: ധർമ്മസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) ഇൻസ്‌പെക്ടർ മഞ്ജുനാഥ് ഗൗഡ വിസിൽബ്ലോവറെ പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതായി ആരോപണം. പരാതിക്കാരനെ പ്രതിനിധീകരിക്കുന്ന അഭിഭാഷക അനന്യ ഗൗഡ, എസ്‌ഐടി മേധാവി പ്രണവ് മൊഹന്തിക്ക് പരാതി സമർപ്പിച്ചു. ഓഗസ്റ്റ് 1 വെള്ളിയാഴ്ച രാത്രി ബെൽത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസിൽ വെച്ചാണ് സംഭവം.
ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായ പരാതിക്കാരന്റെ മൊഴി ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തതായും, പരാതി പിൻവലിക്കാനും നിഷേധിക്കാനും പുറത്തുനിന്നുള്ളവരെ ഉത്തരവാദികളാക്കി മാറ്റാൻ ശ്രമിച്ചതായും അഭിഭാഷക അനന്യ ആരോപിച്ചു. ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, ഉടൻ ജയിലിലടയ്ക്കുമെന്നും മഞ്ജുനാഥ് ഗൗഡ മുന്നറിയിപ്പ് നൽകിയതായും പരാതിയിൽ പറയുന്നുണ്ട്. എസ്ഐടി അന്വേഷണത്തിൽ നിന്ന് മഞ്ജുനാഥ് ഗൗഡയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരന് ഭയമില്ലാതെ മൊഴി നൽകാൻ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും പരാതിക്കാരന്റെ അഭിഭാഷക അനന്യ ഗൗഡ അഭ്യർത്ഥിച്ചു.
ആരോപണങ്ങൾക്ക് പിന്നാലെ, ഇൻസ്‌പെക്ടർ മഞ്ജുനാഥ് ഗൗഡയെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയതായും അഭ്യൂഹങ്ങളുണ്ട്. ഇന്ന് നടന്ന എസ്‌ഐടി പരിശോധനയിൽ ഹാജരാകാതിരുന്നത് ആഭ്യന്തര അച്ചടക്ക നടപടിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. മുൻപ് സിർസി റൂറൽ പൊലിസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായിരുന്ന മഞ്ജുനാഥ്, സമീപ ദിവസങ്ങളിൽ എസ്‌ഐടി പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുൻ ശുചീകരണ തൊഴിലാളിയായ പരാതിക്കാരൻ, ധർമ്മസ്ഥലയിൽ കൊലപാതകത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായെന്ന് ആരോപിച്ചിരുന്നു. ജൂലൈ 3-ന് പരാതി നൽകിയ ഇദ്ദേഹം, ജൂലൈ 11-ന് ബെൽത്തങ്ങാടി കോടതിയിൽ ഹാജരായി കുഴിച്ചെടുത്ത അസ്ഥികൂട അവശിഷ്ടങ്ങൾ സമർപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച, ധർമ്മസ്ഥലയിലെ കുളിക്കടവിന് സമീപം മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് പറയുന്ന 13 സ്ഥലങ്ങൾ പരാതിക്കാരൻ കാണിച്ച് നൽകി. എസ്‌ഐടി നടത്തിയ കുഴിച്ചെടുക്കലിൽ, വെള്ളിയാഴ്ചയോടെ എട്ട് സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും, ആറാമത്തെ സ്ഥലത്ത് മാത്രമാണ് അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചത്.
ഇത്തരമൊരു സംഭവം നടന്നിട്ടില്ല, എന്നും എന്നാൽ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുമെന്നും എസ്‌ഐടി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്‌ഐടി ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. ആരോപണങ്ങൾ ശരിയാണെങ്കിൽ, എസ്‌ഐടി മേധാവി പ്രണവ് മൊഹന്തി കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
In the Dharmasthala mass burial case, a whistleblower has accused an SIT inspector of threatening them to withdraw their complaint. The advocate, Ananya Gowda, filed a formal complaint with SIT chief Pranav Mohanty, alleging the incident occurred on August 1 at the SIT office in Belthangady
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."