വ്യോമ മാര്‍ഗം ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിച്ച് യുഎഇ; നന്ദി പറഞ്ഞ് ഫലസ്തീനികള്‍
ദുബൈ/ഗസ്സ: ഗസ്സയിൽ രൂക്ഷമായ പട്ടിണി പ്രതിസന്ധി തുടരുന്നതിനിടെ ‘ഓപ്പറേഷൻ ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്’ പദ്ധതിയിലൂടെ യുഎഇ ഗസ്സയിലേക്ക് സഹായം എത്തിച്ചു. ജോർദാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളുമാ സഹകരിച്ച് ശനിയാഴ്ചയാണ് ഗസ്സയിലേക്ക് സഹായം എത്തിച്ചത്. ദൗത്യത്തിലൂടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചു.
വെള്ളിയാഴ്ച യുഎഇ, ജോർദാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുടെ ഏഴ് വിമാനങ്ങൾ സമാനമായി എയർഡ്രോപ്പ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ‘ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്’ ആരംഭിച്ചതിനുശേഷം 3,807 ടണ്ണിലധികം ഭക്ഷണ, ദുരിതാശ്വാസ സാമഗ്രികളാണ് വിമാനമാർഗം ഗസ്സയിൽ എത്തിച്ചതെന്ന് യുഎഇ അധികൃതർ അറിയിച്ചു.
ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) മുന്നറിയിപ്പ് പ്രകാരം, ഗസ്സയിലെ പട്ടിണി ഔദ്യോഗികമായി ക്ഷാമമായി തരംതിരിക്കപ്പെടാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യം ഇസ്റാഈലിന് മേൽ കൂടുതൽ ഭക്ഷണ സഹായം അനുവദിക്കാനുള്ള സമ്മർദം വർധിപ്പിച്ചേക്കും.
വ്യോമ ദൗത്യത്തിന്റെ വീഡിയോയിൽ, വിമാനങ്ങളിൽ നിന്ന് വീണ പാക്കേജുകൾ സ്വീകരിക്കാൻ ഫലസ്തീനികൾ തിടുക്കം കാണിക്കുന്നതും സ്ത്രീകൾ ബ്രെഡ്, ടിന്നിലടച്ച ഭക്ഷണം എന്നിവ പായ്ക്ക് ചെയ്യുന്നതും കാണാം. “നന്ദി, യുഎഇ! ഞങ്ങൾക്ക് ഒരു പാക്കറ്റ് മാവ് ലഭിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,” ഒരു ഫലസ്തീൻ കുട്ടി പുഞ്ചിരിയോടെ പറഞ്ഞു.
ഭക്ഷ്യവസ്തുക്കൾക്കൊപ്പം, ലോകാരോഗ്യ സംഘടന (WHO)യുമായി ഏകോപിപ്പിച്ച് യുഎഇ 22 മെഡിക്കൽ സഹായ ട്രക്കുകളും ശനിയാഴ്ച ഗസ്സയിൽ എത്തിച്ചു. യുഎഇയുടെ ഈ മാനുഷിക പ്രവർത്തനങ്ങൾ ഗസ്സയിലെ ജനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്ന് ഫലസ്തീനികൾ നന്ദിയോടെ അറിയിച്ചു.
The UAE has delivered urgent humanitarian aid to Gaza through air drops, providing relief to civilians amid ongoing conflict. Grateful Palestinians have welcomed the support during these critical times.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."