ഒറ്റ ഗോളിൽ പിറന്നത് വമ്പൻ നേട്ടം; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് നെയ്മർ
ബ്രസീലിയൻ ലീഗിൽ സാന്റോസ് എഫ്സിക്ക് തകർപ്പൻ വിജയം. യുവന്റ്യൂഡ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സാന്റോസ് തകർത്തുവിട്ടത്. സാന്റോസിനായി ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ഇരട്ടഗോൾ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമാണ് നെയ്മറിന്റെ ഗോളുകൾ പിറന്നത്.
ഇതിൽ മത്സരത്തിലെ ആദ്യ ഗോൾ നെയ്മർ നേടിയത് തന്റെ ഇടത് കാൽ കൊണ്ടായിരുന്നുവെന്നതാണ് ഏറെ ശ്രദ്ധേയമായത്. ഈ ഗോളോടെ ഒരു അപൂർവ നേട്ടവും നെയ്മർ സ്വന്തമാക്കി. ഫുട്ബോളിൽ തന്റെ കരിയറിൽ ലെഫ്റ്റ് ഫൂട്ട് കൊണ്ട് 100 ഗോളുകൾ നെയ്മർ പൂർത്തിയാക്കിയിരിക്കുകയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് നെയ്മർ സാന്റോസിനായി രണ്ടാം ഗോളും സ്വന്തമാക്കി. അൽവാരോ ബാരിയലിന്റെ വകയായിരുന്നു സാന്റോസിന്റെ ബാക്കി ഒരു ഗോൾ. വിൽക്കർ ഏഞ്ചൽ ആണ് യുവന്റ്യൂഡിനായി ആശ്വാസ ഗോൾ നേടിയത്.
ലീഗിൽ ഫ്ലമംഗോക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയതോടെ നെയ്‌മർ തന്റെ കരിയറിൽ മറ്റൊരു പുതിയ നേട്ടവും നേടിയിരുന്നു. ഫുട്ബോളിൽ 700 ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കാനായിരുന്നു നെയ്മറിന് സാധിച്ചത്. ഫ്ലമംഗോയെ എതിരില്ലാത്ത ഒരു ഗോളിനാണ് സാന്റോസ് വീഴ്ത്തിയത്.
ഈ വർഷമാദ്യമാണ് നെയ്മർ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറിയത്. ആറ് മാസത്തെ കരാറിലാണ് നെയ്മർ അൽ ഹിലാലിൽ നിന്നും സാന്റോസിലെത്തിയത്.2023ൽ പരുക്കേറ്റതിന് പിന്നാലെ അൽ ഹിലാലിനൊപ്പം ഒരുപാട് മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു.
അതേസമയം ബ്രസീലിയൻ ലീഗിൽ സാന്റോസ് നിലവിൽ പതിനഞ്ചാം സ്ഥാനത്താണ്. 17 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും മൂന്ന് സമനിലയും ഒമ്പത് തോൽവിയും അടക്കം 18 പോയിന്റാണ് സാന്റോസിന്റെ കൈവശമുള്ളത്. ലീഗിൽ ഓഗസ്റ്റ് 11ന് ക്രൂസീറോ എസ്‌പോർട്ടെക്കെതിരെയാണ് നെയ്മറിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം.
Santos FC had a stunning victory in the Brazilian league. Santos defeated Juve FC by 3 goals to 1. Brazilian superstar Neymar scored a brace for Santos and put in a brilliant performance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."