ഷൈനിനെതിരായ സൈബർ ആക്രമണം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലിസ് സംഘം ഇന്ന് (27/09/2025) യോഗം ചേരും. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. ഷൈനിനെതിരെ അശ്ലീല പ്രചരണം നടത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത യൂട്യൂബർ ഷാജഹാന് കോടതി വേഗത്തിൽ ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി.
ഈ സാഹചര്യത്തിൽ, സമാന കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കൂടുതൽ നിയമോപദേശം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കോതമംഗലം എംഎൽഎ ആന്റണി ജോണിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഷാജഹാനെതിരെ കേസെടുത്തിരുന്നു. ഇന്നലെ ആന്റണി ജോണിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതിയായ കെഎം ഷാജഹാന് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. പൊലിസിന്റെ അറസ്റ്റ് നടപടികളെ ചോദ്യം ചെയ്താണ് കോടതി ഈ തീരുമാനം എടുത്തത്. 25,000 രൂപയുടെ ബോണ്ടും മറ്റ് ഉപാധികളോടെയുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം തെളിവുകൾ നശിപ്പിക്കരുതെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും കോടതി ഉത്തരവിട്ടു.
കോടതിയുടെ ചോദ്യങ്ങൾ
കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ ഷാജഹാനെ അറസ്റ്റ് ചെയ്തതിനെ കോടതി ചോദ്യം ചെയ്തു. "അറസ്റ്റിന് ചെങ്ങമനാട് സിഐക്ക് ആര് അധികാരം നൽകി? പ്രത്യേക അന്വേഷണ സംഘത്തിന്റെ ഉത്തരവ് ഹാജരാക്കൂ," എന്ന് കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വച്ച് എങ്ങനെ ഇത്ര വേഗത്തിൽ അറസ്റ്റ് നടത്തിയെന്നും കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയിൽ ലൈംഗികചുവയുള്ള വാക്കുകളോ അശ്ലീല ഉള്ളടക്കമോ ഉണ്ടോ എന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. വീഡിയോയിൽ കെജെ ഷൈനിനെതിരെ ചോദ്യങ്ങൾ മാത്രമാണ് ഉള്ളതെന്നും കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷന്റെ വാദം
ഷാജഹാൻ കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണെന്നും കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ഈ ആവശ്യം തള്ളി. ജാമ്യം അനുവദിച്ചത് പൊലിസിന് വലിയ തിരിച്ചടിയായി.
സിപിഎം നേതാവും വൈപ്പിൻ എംഎൽഎയുമായ കെജെ ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട്, 'പ്രതിപക്ഷം' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ കെഎം ഷാജഹാനെ പൊലിസ് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് ദിവസം മുമ്പ് ഷൈനിന്റെ പേര് പരാമർശിച്ച് ഷാജഹാൻ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷൈൻ നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. എന്നാൽ, തന്റെ വീഡിയോയിൽ ഷൈനിന്റെ പേര് പറഞ്ഞിട്ടില്ലെന്നാണ് ഷാജഹാന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."