ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
തൃശൂർ: ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലമാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുടുംബം പൊലിസിൽ പരാതി നൽകി. ഗുരുവായൂർ നഗരസഭയുടെ മഞ്ജുളാൽ ഷോപ്പിംഗ് കോംപ്ലക്‌സിൽ കച്ചവടം നടത്തിയിരുന്ന കർണംകോട്ട് ബസാർ മേക്കണ്‌ഠനകത്തു മുസ്‌തഫ (മുത്തു) വിനെയാണ് ഒക്ടോബർ പത്തിന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
6 ലക്ഷം രൂപ പലിശക്കെടുത്തതിന് പകരമായി 40 ലക്ഷത്തോളം രൂപ തിരിച്ച് നൽകിയിട്ടും പലിശക്കാർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് സഹോദരൻ ഹക്കീമിന്റെ പരാതി. നെന്മിനി തൈവളപ്പിൽ പ്രജിലേഷ്, ചൊവ്വല്ലൂർ പടി സ്വദേശി വിവേക് എന്നിവർക്കെതിരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലിസിൽ പരാതി നൽകിയിട്ടുള്ളത്.
ഒന്നര വർഷം മുമ്പാണ് മുസ്‌തഫ പ്രജിലേഷ്, വിവേക് എന്നിവരിൽ നിന്ന് 20 ശതമാനം പലിശ നിരക്കിൽ 50 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്ന ധാരണയിൽ 6 ലക്ഷം രൂപ വീതം പലിശക്കെടുത്തതെന്ന് കുടുംബം പറയുന്നു. 6 ലക്ഷം രൂപ വാങ്ങിയതിന് മുതലും പലിശയുമായി ഏകദേശം 40 ലക്ഷം രൂപയോളം നൽകിയിട്ടും പലിശ മുടക്കിയെന്ന പേരിൽ പ്രജിലേഷും വിവേകും പലപ്പോഴും വീട്ടിലും കടയിലും എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു.
അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുസ്‌തഫയെ പലിശക്കാർ ബലമായി ഇറക്കിക്കൊണ്ടുപോയി കാറിൽ കയറ്റി മർദിച്ചതായും ആരോപണമുണ്ട്. പിന്നീട് വീട്ടിലെത്തി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ചും മർദിച്ചു. ഇതിന് പുറമെ, മുസ്‌തഫയുടെ പേരിലുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം പലിശക്കാർ എഴുതി വാങ്ങിയതായും സൂചനയുണ്ട്.
മുസ്‌തഫയുടെ ആത്മഹത്യാക്കുറിപ്പ് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഗുരുവായൂർ അസിസ്റ്റൻ്റ് പൊലിസ് കമ്മീഷണർ സി പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു.
A businessman in Guruvayoor allegedly died by suicide due to harassment from loan sharks. The victim, Musthafa (Muthu), reportedly repaid nearly ₹40 lakh for an initial ₹6 lakh loan but was still subjected to threats and physical assault. His brother claims the moneylenders, identified as Prajilesh and Vivek, brutally assaulted Musthafa in front of his wife and children and even forced him out of the hospital to be beaten. The family has filed a complaint with the Guruvayoor Temple Police, who have also recovered a suicide note and are currently investigating the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."