സ്ഥാനാർഥി നിർണയം: വാർഡ് തലത്തിൽ തീരുമാനമെടുക്കാൻ കെ.പി.സി.സി നിർദേശം; വിജയസാധ്യത മുഖ്യ മാനദണ്ഡം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സംവരണ വാർഡുകളുടെ ചിത്രം തെളിഞ്ഞതോടെ സ്ഥാനാർഥിനിർണയ ഒരുക്കത്തിലേക്ക് കോൺഗ്രസ് സംസ്ഥാന നേതൃത്വം. സ്ഥാനാർഥിനിർണയം സുതാര്യവും തർക്കരഹിതവുമാക്കാൻ കെ.പി.സി.സി മാർഗനിർദേശം പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്ത്, കോർപറേഷൻ, മുൻസിപ്പാലിറ്റി വാർഡുകളുടെ സ്ഥാനാർഥിനിർണയം നടത്തേണ്ടത് അതാത് വാർഡ് കമ്മിറ്റികളാണെന്നതാണ് പ്രധാന നിർദേശം. സ്ഥാനാർഥി നിർണയത്തിന്റെ മുഖ്യമാനദണ്ഡം വിജയസാധ്യതയും പൊതു സ്വീകാര്യതയും ആയിരിക്കണം. അതോടൊപ്പം പാർട്ടിയോടുള്ള കൂറിനും സ്വഭാവശുദ്ധിക്കും പ്രാമുഖ്യം നൽകണം.
വനിതാ സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ മഹിളാ കോൺഗ്രസിലും പാർട്ടിയിലും സജീവമായി പ്രവർത്തിക്കുന്ന വിജയസാധ്യതയുള്ളവർക്ക് പരിഗണന നൽകണം. വാർഡ് കമ്മിറ്റികൾ ഏകകണ്ഠമായി എടുക്കുന്ന തീരുമാനങ്ങൾ മാറ്റാൻ പാടില്ല. കൃത്രിമമായി ആൾക്കൂട്ടത്തെ സൃഷ്ടിച്ച് വാർഡിൽ തീരുമാനങ്ങളെടുക്കുന്നത് തടയാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കീഴ് ഘടകങ്ങൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. പാർട്ടി സ്ഥാനാർഥികളായി തീരുമാനിക്കുന്നവർക്ക് ചിഹ്നം അനുവദിക്കുന്നതിന് മുമ്പ് അവർ പാർട്ടിക്ക് പൂർണമായി വിധേയരായിരിക്കുമെന്നും പാർട്ടി നിർദേശങ്ങൾ അനുസരിച്ച് മാത്രം പ്രവർത്തിക്കുമെന്നും ജനപ്രതിനിധി ആകുന്നവർ പാർട്ടി നിശ്ചയിക്കുന്ന ലെവി കൃത്യമായി നൽകുമെന്നുമുള്ള സാക്ഷ്യപത്രം ഒപ്പിട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്ക് നൽകണം.
കോൺഗ്രസിന് മുന്നണി ചർച്ചകൾക്ക് ശേഷം അനുവദിച്ചുകിട്ടുന്ന സീറ്റുകളിൽ വാർഡിലെ പ്രധാന നേതാക്കളും സജീവ പ്രവർത്തകരും അടങ്ങുന്ന യോഗം വിളിച്ചുചേർത്താണ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. ഒന്നിലധികം പേരുകൾ വാർഡുകളിൽ നിന്ന് ഉയർന്നുവന്നാൽ ഉപരി കോർ കമ്മിറ്റികൾ വിജയസാധ്യത മാനദണ്ഡമാക്കി തീരുമാനമെടുക്കണം. സ്ഥാനാർഥി നിർണയത്തിനായി വാർഡ് യോഗങ്ങളിൽ വോട്ടെടുപ്പ് നടത്തരുതെന്നും നിർദേശമുണ്ട്. വാർഡ് കമ്മിറ്റികൾ ഏകകണ്ഠമായി തീരുമാനിക്കുന്ന സ്ഥാനാർഥികളെ സംബന്ധിച്ച് മണ്ഡലം സബ് കമ്മിറ്റികൾ വിലയിരുത്തണം. സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളും പഞ്ചായത്തിലെ മൊത്തം വിജയസാധ്യതകളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ സ്ഥാനാർഥിനിർണയം നടത്താവൂ. മുൻസിപ്പൽ, പഞ്ചായത്ത് കോർ കമ്മിറ്റി ഏകണ്ഠമായി സ്ഥാനാർഥികളെ തീരുമാനിച്ചാൽ അത് മാറ്റാൻ പാടില്ല. കോർ കമ്മിറ്റി തീരുമാനങ്ങൾ ഏകകണ്ഠമല്ലെങ്കിൽ നിയോജകമണ്ഡലം സബ് കമ്മിറ്റിക്ക് സ്ഥാനാർഥികളുടെ പാനൽ നൽകണം. പരമാവധി തീരുമാനങ്ങൾ നിയോജകമണ്ഡലം സബ് കമ്മിറ്റികളിൽ എടുക്കണം.
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളെ അതാത് നിയോജകമണ്ഡലം കോർ കമ്മിറ്റികളുടെ ശുപാർശ പരിഗണിച്ച് ജില്ലാ കോർ കമ്മിറ്റി തീരുമാനമെടുത്ത് പ്രഖ്യാപിക്കണം. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ ജില്ലാ കോർ കമ്മിറ്റികളാണ് തീരുമാനിക്കേണ്ടത്. എം.എൽ.എ, എം.പി എന്നിവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കണമെന്നും കെ.പി.സി.സി നിർദേശിച്ചു.
The Kerala Pradesh Congress Committee (KPCC) has issued guidelines for the selection of candidates for the upcoming local body elections. The primary instruction is for the Ward Committees (for Grama Panchayats, Corporations, and Municipalities) to make the decision, ensuring a decentralized and transparent process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."