കൊവിഡ് കാലത്ത് മരിച്ച ആരോഗ്യപ്രവർത്തകർക്ക് ആശ്വാസം: ഇൻഷുറൻസ് തുക ഉറപ്പാക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നിർദേശം
ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ കാലത്ത് ജീവൻ നഷ്ടപ്പെട്ട സ്വകാര്യ ക്ലിനിക്കുകളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച നടപടിയിൽ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നിർദേശം. ഇൻഷുറൻസ് തുക ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
"ഡോക്ടർമാരെ പരിഗണിക്കാതിരിക്കുകയും അവർക്ക് വേണ്ടി നിലകൊള്ളാതിരിക്കുകയും ചെയ്താൽ സമൂഹം നമുക്ക് മാപ്പ് തരില്ല" എന്നായിരുന്നു കേസ് പരിഗണിച്ചു കൊണ്ട് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക നിരീക്ഷണം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ലാഭത്തിനു വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന വാദം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊവിഡിനെതിരായ പോരാട്ടത്തിലാണ് ആരോഗ്യപ്രവർത്തകർ മരിച്ചതെന്ന കാര്യം വിസ്മരിക്കരുതെന്നും, ഇൻഷുറൻസ് കമ്പനികൾക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി. മരിച്ച ആരോഗ്യപ്രവർത്തകർ സർക്കാർ ജീവനക്കാരല്ലെന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി
പശ്ചാത്തലം: ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹരജി
പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് വഴിയുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്ക് നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ 2021 മാർച്ച് 9-ലെ വിധിക്കെതിരെ പ്രദീപ് അറോറ എന്ന വ്യക്തിയടക്കം സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
താനെയിലെ സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടർ 2020-ൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ കിരൺ ഭാസ്‌കർ സർഗഡെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇൻഷുറൻസ് നിഷേധിക്കപ്പെടുകയായിരുന്നു.
പ്രധാനമന്ത്രി ഇൻഷുറൻസ് സ്കീം പോലുള്ള മറ്റ് പദ്ധതികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കോടതിയിൽ സമർപ്പിക്കാൻ സുപ്രിം കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് കാലത്ത് മുൻനിരയിൽ നിന്ന് പോരാടിയ സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ആശ്വാസം നൽകുന്നതാണ് സുപ്രിം കോടതിയുടെ ഈ നിർദേശം.
The Supreme Court of India has issued a strong directive to the central government to ensure that the dependents of private sector healthcare workers who died while fighting the COVID-19 pandemic receive the denied insurance benefits. The court criticized the denial, stating that it would be a failure for society not to stand by doctors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."