ആറുമാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകം; മരണകാരണം കഴുത്തിലെ മുറിവും അമിത രക്തസ്രാവവും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ അമ്മൂമ്മ കൊലപ്പെടുത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞിൻ്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചത്. കുട്ടിയുടെ ശരീരത്തിൽ നിന്ന് അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയെ പൊലിസ് ഉടൻ കസ്റ്റഡിയിലെടുക്കും. റോസിലി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ നിന്നാണ് റോസിലിയെ കസ്റ്റഡിയിലേക്ക് മാറ്റുക. കൊലപാതകം നടത്തിയ റോസിലിക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലിസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റോസിലിയുടെ ചികിത്സാ രേഖകൾ പൊലിസ് ശേഖരിക്കുന്നുണ്ട്.
ഇന്നലെ തന്നെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ റോസ്‌ലിയാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും പൊലിസ് കണ്ടെത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകം എന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം. മറ്റ് എന്തെങ്കിലും പ്രേരണകൾ ഉണ്ടോ എന്നും പൊലിസ് വിശദമായി പരിശോധിച്ച് വരികയാണ്.
ഇന്നലെ (5/11/2025) രാവിലെയാണ് കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ഡൽന മറിയം സാറയെ കഴുത്തിൽ ഗുരുതരമായി മുറിവേറ്റ നിലയിൽ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഉടൻ തന്നെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു.
കുഞ്ഞിന് കഴുത്തിൽ എങ്ങനെയോ കടിയേറ്റു എന്നാണ് മാതാപിതാക്കൾ ആശുപത്രി അധികൃതരോട് ആദ്യം പറഞ്ഞത്. എന്നാൽ മുറിവ് പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നുകയും, ഇത് കത്തിയോ ബ്ലേഡോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലിസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് കൊലപാതകമാണെന്ന് സംശയമുയർന്നിരുന്നു, തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മൂമ്മയെ പ്രതി ചേർത്ത് കസ്റ്റഡിയിൽ എടുക്കുന്നത്.
സംഭവം നടക്കുമ്പോൾ കുഞ്ഞിനെ അമ്മൂമ്മയുടെ അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവം നടന്നതെന്നാണ് പഞ്ചായത്ത് അംഗം അറിയിച്ചത്. ശബ്ദം കേട്ട് അമ്മ ഓടിവന്നു നോക്കിയപ്പോൾ കഴുത്തിൽ നിന്ന് ചോര വരുന്ന നിലയിൽ കുഞ്ഞിനെ കാണുകയായിരുന്നു. അമ്മൂമ്മ രണ്ട് മാസം മുമ്പ് ഓവർഡോസ് മരുന്ന് കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്.
The post-mortem report of a six-month-old infant allegedly murdered by their grandmother in Angamaly, Kerala, reveals that the child died due to a deep neck injury, resulting in excessive blood loss.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."