ഇറാൻ യുദ്ധത്തിന് ശേഷം ലക്ഷ്യം ക്യൂബ; വിദേശനയത്തിൽ നിർണായക പ്രഖ്യാപനവുമായി ട്രംപ്
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ ഇറാൻ അധിനിവേശത്തിന് ശേഷം അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം എത്രയും വേഗത്തിൽ അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നതെന്നും, അതിനുശേഷം ക്യൂബൻ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി സി.എഫ് ടീമിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ നിർണായക വെളിപ്പെടുത്തൽ. ഇറാനിലെ സൈനിക നീക്കങ്ങൾ പൂർത്തിയായാൽ മാത്രമേ മറ്റ് നയതന്ത്ര വിഷയങ്ങളിലേക്ക് അമേരിക്ക പൂർണ്ണമായി കടക്കുകയുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നൽകിയത്.
ക്യൂബയുമായി പുതിയ കരാർ?
ക്യൂബൻ ഭരണകൂടം അമേരിക്കയുമായി ചർച്ചകൾക്കും പുതിയ കരാറുകൾക്കും അതീവ താല്പര്യം കാണിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. "ക്യൂബ ഒരു കരാറിനായി അത്രമേൽ ആഗ്രഹിക്കുന്നുണ്ട്. ഉടമ്പടികൾ യാഥാർത്ഥ്യമാകുന്നതോടെ അമേരിക്കയിലുള്ള ക്യൂബൻ വംശജർക്ക് ഒടുവിൽ തങ്ങളുടെ സ്വന്തം ദ്വീപിലേക്ക് തന്നെ സുരക്ഷിതമായി മടങ്ങാൻ കഴിയുമെന്നും" ട്രംപ് കൂട്ടിച്ചേർത്തു.
അയത്തുല്ല ഖാംനഈയുടെ പിൻഗാമിയെ അംഗീകരിക്കില്ല; നിലപാട് കടുപ്പിച്ച് ട്രംപ്
അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയെ സംബന്ധിച്ചും ട്രംപ് നിലപാട് വ്യക്തമാക്കി. ഖാംനഈയിക്ക് പകരം മകൻ മൊജ്തബ ഖാംനഈയി അധികാരമേൽക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ട്രംപ് പറഞ്ഞു.
വെനിസ്വേലയുടെ കാര്യത്തിൽ ഇടപെട്ടതുപോലെ, ഇറാന്റെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നതായി ട്രംപ് 'ആക്സിയോസിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഖാംനഈയുടെ പിൻഗാമിയായി മകൻ വരുന്നത് അസ്വീകാര്യമാണെന്നും, ഭാവിയിൽ ഇറാനെ നയിക്കാൻ മൊജ്തബയ്ക്ക് കഴിയില്ലെന്നും ട്രംപ് തുറന്നടിച്ചു.ഇറാനിലെ രാഷ്ട്രീയ മാറ്റങ്ങളിലും സൈനിക നീക്കങ്ങളിലും അമേരിക്കൻ ഭരണകൂടം നേരിട്ട് ഇടപെടുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."