അസമില്‍ കുടിയിറക്ക് നടപടികള്‍ പുനഃരാരംഭിച്ച് ഭരണകൂടം; തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ഭീതിയില്‍ 600 കുടുംബങ്ങള്‍
ഗുവാഹത്തി: അസമില്‍ വനാതിര്‍ത്തികളില്‍ ജില്ലഭരണകൂടം കുടിയിറക്ക് നടപടികള്‍ പുനഃരാരംഭിച്ചു. ഗോള്‍പാറ ജില്ലയില്‍ ദഹികത റിസര്‍വ് വനത്തിനുള്ളിലെ 376 ഏക്കറിലധികം വനഭൂമിയാണ് ഒഴിപ്പിക്കുന്നത്. ഏകദേശം 600 കുടുംബങ്ങളാണ് ഇതോടെ തെരുവിലിറങ്ങേണ്ടി വരുമെന്ന ആശങ്കയിലായിരിക്കുന്നത്. വനംവകുപ്പുമായി ചേര്‍ന്നാണ് അതിര്‍ത്തിമേഖലയില്‍ ഉടനീളം വീടുകള്‍ തകര്‍ക്കുന്നത്.
അടുത്ത രണ്ടുദിവസങ്ങള്‍ കൂടെ നടപടി തുടരുമെന്ന് ഗോള്‍പാര ജില്ല കലക്ടര്‍ പ്രൊദീപ് തിമുങ് പറഞ്ഞു. 580 കുടുംബങ്ങള്‍ക്കാണ്
നിലവില്‍ കുടിയിറക്ക് നോട്ടിസ് നല്‍കിയിട്ടുള്ളത്. രണ്ടാഴ്ച മുന്‍പ് നോട്ടിസ് നല്‍കിയിരുന്നു. റിസര്‍വ് വനമേഖലയില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ കയ്യേറിയ ഭാഗമാണ് ഒഴിപ്പിക്കുന്നതെന്നും ജില്ല കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. നടപടികള്‍ സമാധാനപരമായാണ് നടക്കുന്നതെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.
എക്സ്‌കവേറ്ററുകള്‍, ട്രാക്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള കനത്ത സന്നാഹം തന്നെ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. അഞ്ച് ബ്ലോക്കുകളായി തിരിച്ചാണ് നടപടികള്‍. ഒരു ബ്ലോക്കില്‍ മാത്രമേ ചെറുത്തുനില്‍പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും ടിമുങ് കൂട്ടിച്ചേര്‍ത്തു. കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി 1,000-ത്തിലധികം വനംവകുപ്പ്, പൊലിസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലയില്‍ ഒരുവര്‍ഷത്തിനിടെ കുടിയിറക്ക് നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ബംഗാളി വംശജരാണ് പുറത്താക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കുടിയിറക്ക് നടപടികള്‍ അതിന്റെ പാരമ്യത്തിലെത്തിയത്. ഇതിന് ശേഷം ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടപടികള്‍ നിലക്കുകയായിരുന്നു.
ജൂലൈ 16 വരെ 30 ദിവസത്തിനിടെ 4,000ലേറെ വീടുകളാണ് ഇടിച്ചുനിരത്തപ്പെട്ടത്. അസമില്‍ ഗോല്‍പാര, ധുബ്രി, ലഖിംപൂര്‍ ജില്ലകളില്‍ നടപടിയെത്തുടര്‍ന്ന് പതിനായിരങ്ങളാണ് ഭവനരഹിതരായത്. അനധികൃത കൈയേറ്റമൊഴിപ്പിക്കലെന്ന പേരില്‍ വീടുകള്‍ക്ക് പുറമെ സ്‌കൂളുകള്‍, മദ്‌റസകള്‍, പള്ളികള്‍, ഈദ്ഗാഹുകള്‍ എന്നിവയടക്കം നൂറുകണക്കിന് കെട്ടിടങ്ങള്‍ അധികൃതര്‍ നശിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. കാര്‍ഷിക വിളകള്‍ ഉള്‍പെടെ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പലയിടങ്ങളിലും മുന്‍കൂട്ടി നോട്ടിസുകള്‍ പോലും നല്‍കാതെയായിരുന്നു നടപടി. കൈയേറ്റമൊഴിപ്പിക്കുമ്പോള്‍ ബദല്‍ താമസസൗകര്യം നല്‍കണമെന്ന സുപ്രിം കോടതി നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല.
വന്‍ ആയുധ സന്നാഹങ്ങളുമായാണ് പലയിടത്തും കുടിയൊഴിപ്പിക്കല്‍ നടത്തിയത്. 1,000ത്തിലേറെ പൊലിസുകാരെ വിന്യസിച്ച് കനത്ത ബാരിക്കേഡുകള്‍ തീര്‍ത്തായിരുന്നു പൈകാനില്‍ നടപടി. ധുബ്രി ജില്ലയിലെ സന്തോഷ്പൂര്‍, ചിറാകുത്തി, ചാരുവ ബക്‌റ എന്നിവിടങ്ങളിലും വന്‍തോതില്‍ കുടിയിറക്കല്‍ നടന്നിരുന്നു. ഗോല്‍പാരയില്‍ മുളങ്കാടുകള്‍ നിര്‍മിക്കാനായിരുന്നെങ്കില്‍ ധുബ്രിയില്‍ അദാനി ഗ്രൂപ്പിന്റെ സോളാര്‍ പദ്ധതിക്കായാണ് ആയിരക്കണക്കിന് ഏക്കര്‍ ഒഴിപ്പിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോല്‍പാര ജില്ലയില്‍ മാത്രം, ഈ വര്‍ഷം കുടിയൊഴിപ്പിക്കലിലൂടെ 900 ഹെക്ടറിലധികം ഭൂമി തിരിച്ചുപിടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കുടിയൊഴിപ്പിക്കല്‍ നടപടി പുനഃരാരംഭിക്കുന്നത് പ്രഖ്യാപിച്ചിരുന്നു. ഗാര്‍ഗിന്റെ മരണത്തെത്തുടര്‍ന്ന് അസമില്‍ ഉണ്ടായ സംഘര്‍ഷങ്ങളെയും, അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനുമേലുള്ള സമ്മര്‍ദ്ദത്തെയും പരാമര്‍ശിച്ച്, സംസ്ഥാനത്ത് നേപ്പാളിന് സമാനമായ ഒരു സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശര്‍മ്മ ചൂണ്ടിക്കാട്ടി.
the assam government has restarted its eviction drive, triggering fear and uncertainty among local residents. around 600 families now face the threat of losing their homes and being forced onto the streets. authorities claim the action targets encroached land, while human rights groups have raised concerns over the humanitarian impact of the move.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."