പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജ് വിദ്യാർഥികളുടെ പഠനയാത്ര മുടങ്ങിയ സംഭവത്തിൽ, വിദ്യാർഥികളിൽ നിന്ന് കൈപ്പറ്റിയ അഡ്വാൻസ് തുക തിരികെ നൽകാതിരുന്നതിനെ തുടർന്ന് ടൂർ ഓപ്പറേറ്റർമാരോട് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. കോളേജിലെ വിദ്യാർഥിയായ ഹെലോയിസ് മാനുവൽ ഉപഭോക്തൃ കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ടൂർ ഓപ്പറേറ്റർക്കെതിരെ നടപടി.
ബെംഗളൂരു-ഗോവ, ദണ്ഡേലിയിലേക്കുമായി വിദ്യാർഥികൾ ആസൂത്രണം ചെയ്ത യാത്രയാണ് മുടങ്ങിയത്. 2023 ഫെബ്രുവരി 22 മുതൽ 26 വരെയായിരുന്നു ടൂർ നിശ്ചയിച്ചിരുന്നത്. പരാതിക്കാരനുൾപ്പെടെ 38 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് യാത്രയ്ക്കായി കലൂരിലെ 'ബി എം ടൂർസ് ആൻഡ് ട്രാവൽസ്' എന്ന സ്ഥാപനത്തെ സമീപിച്ചത്.
ആകെ 2,07,000 രൂപയായിരുന്നു യാത്രക്കായി കണക്കാക്കിയിരുന്നത്. അഡ്വാൻസായി ഒരു ലക്ഷം രൂപ വിദ്യാർഥികൾ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യൻ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയതും ബദൽ ടിക്കറ്റുകൾ ലഭ്യമല്ലാതിരുന്നതും കാരണം യാത്ര മുടങ്ങി. അഡ്വാൻസ് തുക 2023 ജൂണിൽ തിരികെ നൽകാമെന്ന് ടൂർ ഓപ്പറേറ്റർമാർ ഉറപ്പുനൽകിയിരുന്നെങ്കിലും, പിന്നീട് പലതവണ സമീപിച്ചിട്ടും പണം നൽകാൻ അവർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ഹെലോയിസ് മാനുവൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്.
വിദ്യാർഥികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതായിരുന്നു ടൂർ ഓപ്പറേറ്റർമാരുടെ നിലപാടെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. യാത്ര മുടങ്ങിയ ഉടൻ പണം തിരികെ നൽകുക എന്നതായിരുന്നു പ്രാഥമിക നിയമപരമായ ബാധ്യത. എതിർ കക്ഷിയുടെ നിശബ്ദതയാണ് വിദ്യാർഥിയെ കോടതി വ്യവഹാരത്തിലേക്ക് എത്തിച്ചതെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
വിദ്യാർഥികളിൽ നിന്ന് കൈപ്പറ്റിയ തുകയും കോടതിച്ചെലവിലേക്കായി 25,000 രൂപയും ഉൾപ്പെടെ, മൊത്തം 1.25 ലക്ഷം രൂപ 45 ദിവസത്തിനകം വിദ്യാർഥികൾക്ക് നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
The Ernakulam District Consumer Disputes Redressal Commission ordered a tour operator to pay ₹1.25 lakh in compensation after they failed to refund the advance amount taken from Sacred Heart College students for a study tour to Bangalore-Goa that was later cancelled due to train issues. The court ruled that withholding the money amounted to a deficiency in service and unfair trade practice, ordering the return of the ₹1 lakh advance plus ₹25,000 for compensation and costs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."