ശസ്ത്രക്രിയക്കിടെ മറന്നുവെച്ച കത്രിക വയറ്റിൽ ചുമന്നത് അഞ്ച് വർഷം; വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി, ശസ്ത്രക്രിയ ഉടൻ
ആലപ്പുഴ: അഞ്ച് വർഷം മുന്നേ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ മറന്നു വെച്ച സംഭവത്തിൽ വെട്ടിലായി ആരോഗ്യവകുപ്പ്. പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ (51) വയറ്റിലാണ് കത്രികയുള്ളത്. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. ദുരവസ്ഥ അറിഞ്ഞ് കെ.സി വേണുഗോപാൽ എംപി ഇവർക്ക് വേണ്ട സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. പിന്നാലെ ഇവരെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.
ഉഷയുടെ ദുരവസ്ഥയറിഞ്ഞ് കെ.സി വേണുഗോപാൽ എംപി കുടുംബവുമായി സംസാരിച്ചിരുന്നു. പിന്നാലെ ഉഷയ്ക്ക് തുടർ ചികിത്സക്ക് അമൃത ആശുപത്രിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ആംബുലൻസ് അയച്ച് ഇന്നലെ രാത്രി തന്നെ അമൃത ആശുപത്രിയിൽ ഇവരെ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉഷയെ ഡോക്ടർമാർ പരിശോധിച്ചു. തുടർചികിത്സ ഇന്ന് തീരുമാനിക്കും. ആവശ്യമെങ്കിൽ ശസ്ത്രക്രിയ നടത്തും.
ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെത്തിയപ്പോൾ തിങ്കളാഴ്ച വന്നാൽ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്ന് അറിയിച്ചു. വയറ്റിൽ കത്രിക കണ്ടെത്തിയ കാര്യം ‘തൽക്കാലം ആരോടും പറയേണ്ടെന്നു’ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞെന്ന് ഉഷയും ബന്ധുക്കളും പറയുന്നു. ഇതോടെയാണ് പിഴവ് മറച്ചുപിടിക്കാൻ അധികൃതർ ശ്രമിക്കുന്നതായി ആരോപണമുയർന്നത്.
എക്സ്റേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെയാണ് മെഡിക്കൽ കോളജിൽനിന്നു വിരമിച്ച യൂറോളജി വിദഗ്ധനായ ഡോക്ടറെ ഉഷ കണ്ടത്. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്. പരിശോധനാഫലവുമായി ഇന്നലെ ആശുപത്രിയിലെത്തിയ ഇവരെ ഗുളിക കൊടുത്തു തിരിച്ചയാകുകയാണ് അധികൃതർ ചെയ്തത്.
കഴിഞ്ഞ നാല് ദിവസമായി ഡോക്ടർമാരുടെ സമരം നടക്കുന്നതിനാലാണ് ഉഷയെ അഡ്മിറ്റ് ചെയ്യാതിരുന്നത് എന്നാണു വിവരം. 23ന് വീണ്ടും വരാൻ ആവശ്യപ്പെട്ടാണ് മടക്കി അയച്ചത്. അന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് ഉഷ പറയുന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ ഒരിക്കൽ വയറ്റിൽ കത്രിക മറന്നുവച്ച ആശുപത്രിയിൽ വീണ്ടും പോകാൻ ഉഷയ്ക്ക് ധൈര്യമില്ല. വാർത്ത പുറത്തുവന്നതോടെയാണ് വിഷയത്തിൽ കെ.സി വേണുഗോപാൽ ഇടപെടുകയായിരുന്നു.
10 സെന്റീമീറ്ററോളം വലുപ്പമുള്ള കത്രികയാണ് ഉഷയുടെ വയറ്റിൽ ഉള്ളതായി കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ ജോസഫ് അഞ്ച് കൊല്ലത്തോളം കഠിനമായ വയർ വേദന സഹിച്ചു ജീവിക്കുകയായിരുന്നു. പല ഡോക്ടർമാരെ കണ്ട് മരുന്ന് കഴിച്ചെങ്കിലും ശമനമുണ്ടായില്ല. നേരത്തെ, വയറ്റിൽ മുഴ കണ്ടെത്തിയതിനെത്തുടർന്നാണ് 2021 മേയ് മൂന്നിന് ഗൈനക്കോളജി വിഭാഗത്തിൽ ഉഷയുടെ ഗർഭപാത്രം നീക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ ദിവസം മുതൽ വയറുവേദന ഉണ്ടായിരുന്നു.
ഇന്നലെ രാത്രി എച്ച്.സലാം എംഎൽഎ ഉഷയെ വീട്ടിലെത്തി കണ്ടിരുന്നു. ചികിത്സപ്പിഴവിനെതിരെ ഇന്നു പൊലിസിൽ പരാതി നൽകുമെന്നു ഉഷയുടെ മകൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ അറിയിച്ചു. നാട്ടുകാർ ആരോഗ്യമന്ത്രിക്ക് ചികിത്സാപ്പിഴവിനെതിരെ പരാതി നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."