രോഹിത്തല്ല, ഏകദിനത്തിൽ ഗില്ലിന് പകരം ഇന്ത്യയെ നയിക്കുക അവനായിരിക്കും; കൈഫ്
ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പര അവസാനിച്ചാൽ ഉടനെ തന്നെ ഏകദിന പരമ്പര ആരംഭിക്കും. മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നവംമ്പർ 30നാണ് നടക്കുന്നത്. ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിന്റെ പരുക്കാണ് ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുന്നത്. ഇപ്പോൾ ഗിൽ ഇല്ലെങ്കിൽ ഇന്ത്യൻ ഏകദിന ടീമിനെ നയിക്കുക ഏത് താരമായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
രോഹിത് ശർമയെ വീണ്ടും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കില്ലെന്നും ഗിൽ ഇല്ലെങ്കിൽ ഇന്ത്യയെ നയിക്കുക കെഎൽ രാഹുൽ ആയിരിക്കുമെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''അവർ രോഹിത് ശർമയുടെ അടുത്തേക്ക് തിരിച്ചുപോകില്ല. രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിച്ചാൽ അദ്ദേഹം അത് നിഷേധിക്കും. കെഎൽ രാഹുൽ ക്യാപ്റ്റനാവാനുള്ള ഒരു ഓപ്ഷൻ ആണെന്ന് ഞാൻ കരുതുന്നു. കാരണം അദ്ദേഹം മുമ്പും ക്യാപ്റ്റനായിട്ടുണ്ട്. അദ്ദേഹത്തിന് അനുഭവ പരിചയവുമുണ്ട്. ഏകദിന പരമ്പരയിൽ അദ്ദേഹം ടീമിനെ നയിക്കുമെന്ന് ഞാൻ കരുതുന്നു'' മുഹമ്മദ് കൈഫ് പറഞ്ഞു.
കൊൽക്കത്തയിൽ നടന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റിലാണ് ഗില്ലിന് പരുക്കേറ്റത്. മത്സരത്തിന്റെ രണ്ടാം ദിനം കഴുത്തിന് പരുക്കേറ്റ ഗിൽ റിട്ടയേർഡ് ഹർട്ട് ആവുകയായിരുന്നു. നാല് റൺസ് നേടി ക്രീസിൽ തുടരവെയാണ് ഗില്ലിന് പരുക്ക് പറ്റിയത്. താരം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഗിൽ നിലവിൽ കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. താരം അടുത്ത ടെസ്റ്റിൽ കളിക്കുമോയെന്നതും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. പരമ്പരയിലെ അവസാന മത്സരം നവംബർ 22ന് ഗുഹാഹത്തിയിലാണ് നടക്കുന്നത്.
അതേസമയം ആദ്യ ടെസ്റ്റിൽ 30 റൺസിനാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്. 124 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 93 റൺസിന് പുറത്താവുകയായിരുന്നു. സൗത്ത് ആഫ്രിക്കൻ ബൗളിംഗ് നിരയിൽ സൈമൺ ഹാർമർ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഇന്ത്യ തകരുകയായിരുന്നു. മാർക്കോ ജാൻസൻ, കേശവ് മഹാരാജ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും എയ്‌ഡൻ മാർക്രം ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യൻ നിരയിൽ 31 റൺസ് നേടി വാഷിംഗ്ടൺ സുന്ദറും 26 റൺസ് നേടി അക്‌സർ പട്ടേലും മികച്ച ചെറുത്തുനിൽപ്പ് നടത്തി. ഇന്ത്യൻ നിരയിൽ നാല് താരങ്ങളാണ് റൺസ് ഒന്നും നേടാതെ മടങ്ങിയത്.
The ODI series will begin immediately after the India-South Africa Test series ends. The first match of the three-match ODI series will be played on November 30. Ahead of this series, India is facing a challenge due to the injury of Indian captain Shubman Gill. Former Indian player Mohammad Kaif has openly revealed who will lead the Indian ODI team in the absence of Gill.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."