ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ കടുത്ത വിദ്വേഷ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‌ലിം ലീഗെന്നാല്‍ മുസ്‌ലിം കൂട്ടായ്മ എന്നാണെന്നും, ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പോലും ഇതര മതസ്ഥരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'' മുസ്‌ലിം ലീഗും താനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നു. സാമുദായിക സംവരണം വേണമെന്ന് പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടുപോയി ഡല്‍ഹിയില്‍ അടക്കം സമരം ചെയ്തു. ലക്ഷങ്ങള്‍ ചെലവാക്കി. അവര്‍ അവരുടെ കാര്യം സാധിച്ചു.
അവരുടെ കാര്യം നേടി കഴിഞ്ഞപ്പോള്‍ ഒഴിവാക്കി. ഇതാണോ ഒന്നിച്ച് സമരം ചെയ്യുന്നവര്‍ ചെയ്യേണ്ടത്. യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ വിദ്യാഭ്യാസ സംവരണം നേടിത്തരാം എന്ന് പറഞ്ഞു. ആലുവ മണപ്പുറത്ത് കണ്ട ഭാവം നടിച്ചില്ല. മലപ്പുറത്ത് ലീഗിന് മാത്രം 17 കോളജ് ഉണ്ട്.
പേര് തന്നെ മുസ്‌ലിം ലീഗെന്നാണ്. അതിന്റെ അര്‍ഥം മുസ് ലിം കൂട്ടായ്മ എന്നാണ്. ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പോലും ഇതര മതസ്ഥരില്ല. സമുദായത്തിന്റെ ദുഖമാണ് പറയുന്നത്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ. കരഞ്ഞതുകൊണ്ട് പ്രാധാന്യം കിട്ടി. നമ്മളെ സഹായിക്കുന്നവരെ നമ്മള്‍ ഇഷ്ടപ്പെടണം. എല്‍ഡിഎഫ് ഗവണ്‍മെന്റ് ആയതുകൊണ്ടാണ് സാമൂഹിക പെന്‍ഷന്‍ വിതരണം ചെയ്തത്. അത് അടിസ്ഥാന വര്‍ഗത്തിനാണ് ലഭിക്കുന്നത്,' വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെയും മുസ്‌ലിങ്ങള്‍ക്കെതിരെയും മുസ് ലിം ലീഗിനെതിരെയും വെള്ളാപ്പള്ളി വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. എല്‍ഡിഎഫും, യുഡിഎഫും മുസ്‌ലിം സമുദായത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും കേരളം ഉടന്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുകയാണെന്നും, എന്നാല്‍ മുസ്ലിങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാരത്തില്‍ വന്നെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
'ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയവും, അവസരവാദ രാഷ്ട്രീയവുമാണുള്ളത്. ഈഴവ സമുദായം തഴയപ്പെടുന്നു. ഈഴവ സമുദായത്തിന്റെ കണ്ണീരൊപ്പാന്‍ ഒരു സോദനരനെയും കാണുന്നില്ല. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉള്‍പ്പെടെ വളര്‍ന്നത്. കോണ്‍ഗ്രസില്‍ ഒരു ഈഴവ എംഎല്‍എ മാത്രമേ ഉള്ളൂ. ആദര്‍ശ രാഷ്ട്രീയം മരിച്ചു. അതിനായി നിലകൊള്ളുമ്പോള്‍ തഴയപ്പെട്ടത് ഈഴവരാണ്. വോട്ട് ബാങ്കുള്ള സമുദായത്തെ പിന്തുണയ്ക്കാനും സ്ഥാനാര്‍ഥിയാക്കാനും ആളുണ്ട്,' വെള്ളാപ്പള്ളി പറഞ്ഞു.
മുസ്‌ലിം ലീഗാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിലും അവര്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. മലബാറിന് പുറത്ത് തിരുകൊച്ചിയിലും അവര്‍ സീറ്റ് ചോദിക്കും. അവരുടെ ലക്ഷ്യം മുഖ്യമന്ത്രി പദമാണ്. ഇങ്ങനെ പോയാല്‍ അച്യുതാനന്ദന്‍ പറഞ്ഞപോലെ കേരളം മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
vellappally nadeshan hate speech against muslim league
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."