ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും
കുവൈത്ത് സിറ്റി: ജോലിക്ക് ഹാജരാകാതെ 10 വർഷത്തോളം ശമ്പളം കൈപ്പറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലെ ഒരു സർക്കാർ ജീവനക്കാരന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് രാജ്യത്തെ പരമോന്നത കോടതി. ഇയാൾ നിയമവിരുദ്ധമായി കൈപ്പറ്റിയ ശമ്പളത്തിന് പുറമെ അതിൻ്റെ ഇരട്ടി തുക പിഴയായും കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.
കാസേഷൻ കോടതിയുടെ വിധി പ്രകാരം ഇയാൾ 5 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. 104,000 കുവൈത്തി ദീനാർ ആണ് ഇയാൾ ശമ്പള ഇനത്തിൽ ഇക്കാലമത്രയും സർക്കാരിൽ നിന്ന് കൈപ്പറ്റിയത്. കൈപ്പറ്റിയ തുകയുടെ ഇരട്ടി, അതായത് 208,000 കുവൈത്തി ദീനാർ ഇയാൾ പിഴയായി കെട്ടിവയ്ക്കണം. അൽ ഖബാസ് അറബിക് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പൗര സേവന വകുപ്പിൽ ജോലി ചെയ്തിരുന്ന ഇയാൾ ഒരു പതിറ്റാണ്ടായി തൻ്റെ ചുമതലകൾ നിർവഹിക്കാതെ മാസം തോറും ശമ്പളം കൈപ്പറ്റിയിരുന്നു. മതിയായ ന്യായീകരണങ്ങളില്ലാതെയാണ് ഇയാൾക്ക് ശമ്പളം നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ പൊതുഫണ്ട് ദുരുപയോഗം ചെയ്തതിനും നിയമവിരുദ്ധമായി പണം സമ്പാദിച്ചതിനും ഇയാൾക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
മുമ്പ് ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും ഇയാളെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ വിധികൾ റദ്ദാക്കിക്കൊണ്ടാണ് കാസേഷൻ കോടതി ശിക്ഷ വിധിച്ചത്.
പ്രതി ദീർഘകാലം ജോലിയിൽ നിന്ന് വിട്ടുനിന്നതിനും നിയമവിരുദ്ധമായി പൊതുപണം കൈപ്പറ്റിയതിനും വ്യക്തമായ തെളിവുകളുണ്ടെന്ന് കാസേഷൻ കോടതി നിരീക്ഷിച്ചു. നേരത്തെ നൽകിയ കുറ്റവിമുക്തരാക്കൽ നടപടികൾ പിഴവുകളാണെന്നും കോടതി വിലയിരുത്തി.
പൊതുമേഖലയിലെ ശമ്പള തട്ടിപ്പിനെതിരെ സമീപ വർഷങ്ങളിൽ കുവൈത്തിൽ പുറപ്പെടുവിക്കുന്ന ഏറ്റവും ശക്തമായ വിധികളിൽ ഒന്നാണിത്. മേൽനോട്ടം കർശനമാക്കുന്നതിനും ഭരണപരമായ അഴിമതിക്കെതിരെ പോരാടുന്നതിനും സംസ്ഥാന ഫണ്ടുകൾ സംരക്ഷിക്കുന്നതിനുമുള്ള കുവൈത്ത് അധികാരികളുടെ ശ്രമങ്ങൾക്കിടയിലാണ് ഈ വിധി വന്നിരിക്കുന്നത്.
a kuwait government employee has been sentenced to five years in prison and fined a large amount after receiving salary for ten years without attending work. authorities uncovered the long-term fraud during an internal investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."