തൃപ്പൂണിത്തുറ സീറ്റിനായി യു.ഡി.എഫിൽ ചരടുവലി; മത്സരിക്കുന്നില്ലെന്ന് ബാബുവിന്റെ പ്രഖ്യാപനം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉറച്ച സീറ്റെന്ന നിലയിൽ തൃപ്പൂണിത്തുറക്കായി യു.ഡി.എഫിൽ ചരടുവലികൾ സജീവം. നിലവിലുള്ള എം.എൽ.എ കെ. ബാബു മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് തൃപ്പൂണിത്തുറ സ്വപ്നം കണ്ട് സ്ഥാനാർഥി മോഹികൾ രംഗത്തിറങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാൽ കെ. ബാബു ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ലെന്നത് ഒരുവർഷം മുമ്പ് തന്നെ വ്യക്തമായതാണ്. ഇന്നലെ അദ്ദേഹം ഡി.സി.സിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തു. 1991 മുതൽ 2011 വരെയുള്ള 20 വർഷം കെ. ബാബു തുടർച്ചയായി തൃപ്പൂണിത്തുറയുടെ എം.എൽ.എ ആയിരുന്നു. ബാർകോഴ വിവാദം കത്തിനിൽക്കവേ 2016ൽ സി.പി.എമ്മിന്റെ എം. സ്വരാജിനോട് 4,467 വോട്ടുകൾക്ക് ബാബു പരാജയപ്പെടുകയും ചെയ്തു.
എന്നാൽ, 2021ൽ കടുത്ത മത്സരത്തിലൂടെ 992 വോട്ടുകൾക്ക് സ്വരാജിനെ പരാജയപ്പെടുത്തി കെ. ബാബു മണ്ഡലം തിരിച്ചുപിടിച്ചു. ഏഴ് തെരഞ്ഞെടുപ്പുകളിൽ ആറിലും ബാബുവിനെ വിജയിപ്പിച്ച മണ്ഡലമെന്ന നിലക്ക് ഇത്തവണയും യു.ഡി.എഫ് ഉറച്ച പ്രതീക്ഷയാണ് തൃപ്പൂണിത്തറയിൽ വച്ചുപുലർത്തുന്നത്. കെ. ബാബുവിന് കൂടി താൽപര്യമുള്ള സ്ഥാനാർഥിയായിരിക്കും തൃപ്പൂണിത്തുറയിൽ മത്സരിക്കുകയെന്ന് കഴിഞ്ഞയാഴ്ച എറണാകുളത്ത് ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗം അനൗപചാരികമായി തീരുമാനമെടുത്തിരുന്നു. എം. ലിജുവിനെ തൃപ്പൂണിത്തുറയിൽ മത്സരത്തിനിറക്കുമെന്ന് സൂചനയുണ്ട്. ഇത്തവണ കപ്പിനും ചുണ്ടിനും ഇടയിൽ മേയർ സ്ഥാനം നഷ്ടമായ ദീപ്തി മേരി വർഗീസ്, നിലവിൽ കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയറായ ദീപക് ജോയ്, കോൺഗ്രസ് അനുകൂലിയായ സിനിമാനടൻ രമേഷ് പിഷാരടി തുടങ്ങിയവരുടെ പേരുകളും ചർച്ചകളിൽ ഉയർന്നു കേൾക്കുന്നുണ്ട്. ലിജുവിനാണ് മുൻതൂക്കമെന്നാണ് സൂചന.കഴിഞ്ഞ അഞ്ചുവർഷം കൊച്ചി കോർപറേഷൻ മേയറെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച എം. അനിൽകുമാറിനെ രംഗത്തിറക്കുന്നത് സംബന്ധിച്ച് ഇടതുമുന്നണിയിൽ കാര്യമായ ചർച്ച ഉയരുന്നുണ്ട്. തൃപ്പൂണിത്തുറ നഗരസഭ ഭരണം കൈപ്പിടിയിൽ ഒതുക്കിയ ബി.ജെ.പിക്കും നിയമസഭാ സീറ്റിൽ ഏറെ പ്രതീക്ഷയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."