ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ
ദുബൈ/ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിൽ ഒന്നായ ഇൻഡിഗോയുടെ വിമാന സർവീസുകൾ തുടർച്ചയായ മൂന്നാം ദിവസവും റദ്ദാക്കിയതോടെ ഇന്ത്യയിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിൽ. ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
ബുധനാഴ്ച 150-ൽ അധികം വിമാനങ്ങൾ റദ്ദാക്കിയതിനു പിന്നാലെ, വ്യാഴാഴ്ച പുലർച്ചെ മാത്രം കുറഞ്ഞത് 175 വിമാനങ്ങൾ സർവീസ് നിർത്തിവച്ചതായാണ് റിപ്പോർട്ട്. നീണ്ട കാലതാമസവും അനിശ്ചിതത്വവുമാണ് യാത്രക്കാർ നേരിടുന്നത്.
ഇൻഡിഗോ നേരിടുന്ന പ്രതിസന്ധിയുടെ കാതൽ പുതിയ സർക്കാർ സുരക്ഷാ ചട്ടങ്ങളാണ്. പൈലറ്റുമാരുടെ ക്ഷീണം കുറയ്ക്കുന്നതിനായി നവംബർ 1 മുതൽ നിലവിൽ വന്ന കർശനമായ 'ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ' (FDTL) നിയമങ്ങൾക്കനുസരിച്ച് പൈലറ്റുമാരുടെ പട്ടിക ക്രമീകരിക്കാൻ കമ്പനിക്ക് സാധിക്കാത്തതാണ് കൂട്ടത്തോടെയുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നതിലേക്ക് നയിച്ചത്.
കൃത്യനിഷ്ഠയ്ക്ക് പേരുകേട്ട ഇൻഡിഗോയുടെ വിശ്വാസ്യതയ്ക്ക് പ്രതിസന്ധി വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൊവ്വാഴ്ച ഇൻഡിഗോയുടെ ഓൺ ടൈം പെർഫോമൻസ് (On-Time Performance) വെറും 35 ശതമാനം ആയി കുറഞ്ഞിരുന്നു.
നിയമത്തിലെ മാറ്റങ്ങൾ
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ റെഗുലേറ്റർ നടപ്പാക്കിയ പുതിയ നിയമങ്ങൾ ഇപ്രകാരമാണ്:
കൂടുതൽ വിശ്രമം: പൈലറ്റുമാർക്ക് ആഴ്ചയിൽ 12 മണിക്കൂർ കൂടി അധികമായി, അതായത് 48 മണിക്കൂർ നിർബന്ധിത വിശ്രമം നൽകണം.
രാത്രികാല പരിധി: രാത്രികാല ലാൻഡിംഗ് സംവിധാനങ്ങളുടെ എണ്ണം ആഴ്ചയിൽ ആറിൽ നിന്ന് രണ്ടായി കുറച്ചു.
പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇൻഡിഗോയ്ക്ക് 'സമയബന്ധിതമായി റോസ്റ്റർ ക്രമീകരണങ്ങൾ നടത്താനും ഷെഡ്യൂൾ ശരിയായി ആസൂത്രണം ചെയ്യാനും കഴിഞ്ഞില്ല' എന്ന് ഇന്ത്യൻ പൈലറ്റ്സ് ഫെഡറേഷൻ ആരോപിച്ചു. എന്നാൽ എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ മറ്റ് വിമാനക്കമ്പനികൾക്ക് വിമാനങ്ങൾ റദ്ദാക്കാതെ തന്നെ ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ട്.
യാത്രക്കാർ രോഷത്തിൽ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം
വിമാനങ്ങൾ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ ആശങ്കാകുലരായ യാത്രക്കാരുടെ പ്രതിഷേധ കേന്ദ്രമായി മാറി. മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ, വ്യക്തമായ മറുപടി ലഭിക്കാത്തതിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. പലരുിം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ നിരാശയും ദേഷ്യവും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർ 12 മണിക്കൂറിലധികം കുടുങ്ങിയെന്നും ജീവനക്കാർ വേണ്ടത്ര സഹായം നൽകുന്നില്ലെന്നും ആരോപിച്ച് യാത്രക്കാർ രംഗത്തെത്തി. പൂനെ വിമാനത്താവളത്തിൽ യാത്രക്കാരെ ബോർഡിംഗ് ഗേറ്റിൽ അറിയിച്ചില്ലെന്നും, വിമാനം കൃത്യസമയത്ത് ഷെഡ്യൂൾ ചെയ്തതായി ഡിസ്പ്ലേ ബോർഡ് കാണിക്കുന്നുണ്ടെന്നും യാത്രക്കാർ റിപ്പോർട്ട് ചെയ്തു.
ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു
ആഭ്യന്തര വിപണിയുടെ 60 ശതമാനത്തിലധികം ഇൻഡിഗോയുടെ നിയന്ത്രണത്തിലായതിനാൽ, ഈ പ്രതിസന്ധി മുതലെടുത്ത് മറ്റു വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അധികൃതർ ഇന്ന് വൈകുന്നേരം ഇൻഡിഗോ മാനേജ്മെന്റുമായി കൂടിക്കാഴ്ച നടത്തും. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ, ചെറിയ സാങ്കേതിക തകരാറുകളും, ശൈത്യകാല ഷെഡ്യൂൾ മാറ്റങ്ങളും കർശനമായ ഡ്യൂട്ടി പരിധികളുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പ്രസ്താവനയിൽ അറിയിച്ചു.
indigo airlines faces severe disruption after cancelling over 325 flights, causing widespread travel chaos and leaving many passengers seeking alternatives
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."