റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ: മധ്യപ്രദേശിലെ റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലമുള്ള അപകടങ്ങൾ വർധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ. ഓരോ മൂന്ന് ദിവസത്തിലും ഒരാൾ വീതം കന്നുകാലികൾ കാരണമുണ്ടാകുന്ന റോഡപകടങ്ങളിൽ മരിക്കുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 237 കന്നുകാലി-അനുബന്ധ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 94 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 133 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സംസ്ഥാന സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തി.
അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കുറിച്ചുള്ള ജില്ല തിരിച്ചുള്ള വിവരങ്ങൾ, അതുമൂലമുള്ള അപകടങ്ങൾ, കർഷകർക്കുണ്ടായ വിളനാശം, സർക്കാർ നൽകുന്ന നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് കോൺഗ്രസ് എംഎൽഎ അജയ് അർജുൻ സിംഗ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സർക്കാർ.
കന്നുകാലി സെൻസസ് പ്രകാരം അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാണെങ്കിലും, പൊലിസ് രേഖകളിൽ വളർത്തുമൃഗങ്ങളെയും അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും വേർതിരിച്ച് രേഖപ്പെടുത്തുന്നില്ല. അതിനാൽ, അപകടങ്ങൾക്ക് കാരണം അലഞ്ഞുതിരിയുന്ന കന്നുകാലികളാണോ എന്ന് നിർണ്ണയിക്കാൻ കഴിയില്ലെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ലഖൻ പട്ടേൽ രേഖാമൂലമുള്ള മറുപടിയിൽ അറിയിച്ചു.
കൂടാതെ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലമുണ്ടാകുന്ന വിളനാശത്തിന് കർഷകർക്ക് സാമ്പത്തിക സഹായമോ നഷ്ടപരിഹാരമോ നൽകാനുള്ള വ്യവസ്ഥ നിലവിലില്ല. അത്തരമൊരു നിർദ്ദേശം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.
കന്നുകാലി ശല്യം ഗുരുതരമായ പൊതുസുരക്ഷാ-കാർഷിക പ്രതിസന്ധിയാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. അതേസമയം, ഗോസംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ വിപുലീകരിച്ചതായി വ്യക്തമാക്കി. മുഖ്യമന്ത്രി ഗോസേവാ യോജനയുടെ ഭാഗമായി എൻജിഒകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ മധ്യപ്രദേശിലുടനീളമുള്ള രജിസ്റ്റർ ചെയ്ത ഗോശാലകളിൽ ഏകദേശം 4.5 ലക്ഷം കന്നുകാലികളാണ് നിലവിലുള്ളത്. 2025-26 സാമ്പത്തിക വർഷത്തിൽ ഇവയുടെ പരിപാലനത്തിനായി സംസ്ഥാന സർക്കാർ 296.20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Official reports reveal a rising crisis on Madhya Pradesh roads due to stray cattle, with one death reported every three days. Over the last two years, 237 cattle-related accidents resulted in 94 fatalities and 133 injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."