ഹജ്ജ് 2026; കേരളത്തിൽ നിന്ന് ആദ്യ വിമാനം ഏപ്രിൽ 30ന്
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജ് 2026 സർവിസുകൾ ഏപ്രിൽ 30 മുതൽ ആരംഭിക്കും. ആദ്യ വിമാനം കൊച്ചിയിൽനിന്ന് ഉച്ചയ്ക്ക് 2.10ന് ജിദ്ദയിലേക്ക് പുറപ്പെടും സഊദി പ്രാദേശിക സമയം വൈകിട്ട് 5.30ന് വിമാനം ജിദ്ദയിലെത്തും. ഫ്ളൈ നാസ് ആണ് സർവിസ് നടത്തുന്നത്. 430 തീർഥാടകരെ ഉൾക്കൊള്ളുന്ന വലിയ വിമാനമാണ് ഹജ്ജ് സർവിസിന് ഉപയോഗിക്കുന്നത്.
കൊച്ചി, കണ്ണൂർ, കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നായി 40 സർവിസുകളാണ് ഷെഡ്യൂൾ ചെയ്തത്. കൊച്ചിയിൽനിന്ന് 20 വിമാനങ്ങളാണ് സർവിസ് നടത്തുക. ഈ വർഷം ആരംഭിക്കുന്ന ഷോർട്ട് ഹജ്ജ് തിരഞ്ഞെടുത്തവർക്കായി ഷെഡ്യൂൾ ചെയ്ത മൂന്ന് സർവിസുകൾ ഉൾപ്പെടെയാണിത്. കൊച്ചിയിൽ നിന്ന് പുറപ്പെടുന്നവർ ജൂൺ 13ന് വൈകുന്നേരം 5.30ന് മടങ്ങിയെത്തും. മദീന വഴിയാണ് വിമാന സർവിസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ തീർഥാടകർ ഹജ്ജിന് പോകുന്നത് കൊച്ചി വഴിയാണ്. കണ്ണൂരിൽനിന്ന് മെയ് അഞ്ച് മുതലാണ് ഹജ്ജ് സർവിസുകൾ ആരംഭിക്കുന്നത്. 13 വിമാനങ്ങളാണ് ഫ്ളൈഅദീൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 12 വിമാനങ്ങളിൽ 350 തീർഥാടകരും അവസാന വിമാനത്തിൽ 288 തീർഥാടകരും പുറപ്പെടും. ആദ്യ വിമാനം മെയ് അഞ്ചിന് പുലർച്ചെ 4.45ന് ജിദ്ദയിലേക്ക് പുറപ്പെടും. കണ്ണൂരിൽനിന്നുള്ളവരുടെ മടക്കം ജൂൺ 21 മുതൽ ആരംഭിച്ച് ജൂലൈ ഒന്നിന് അവസാനിക്കും.
കരിപ്പൂരിൽ നിന്നുള്ള ആദ്യ വിമാനം മെയ് 15ന് പുറപ്പെടും. 145 പേർക്ക് സഞ്ചരിക്കാവുന്ന ഏഴ് വിമാനങ്ങളാണ് ആകാശ എയർ ഹജ്ജിനായി സർവിസ് നടത്തുന്നത്. മെയ് 18നാണ് അവസാന വിമാനം. മടക്ക സർവിസുകൾ ജൂൺ 24ന് തുടങ്ങി 27ന് സമാപിക്കും. സംസ്ഥാനത്ത് ഏറ്റവും കുറവ് തീർഥാടകർ പുറപ്പെടുന്നത് കരിപ്പൂരിൽനിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."