നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരായ പ്രതികരണങ്ങൾ തെറ്റ്; ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചത് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ലഭിച്ച അംഗീകാരമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. വിധിയുടെ പൂർണ്ണ ഭാഗം ലഭിച്ചിട്ടില്ലെങ്കിലും, ഇതൊരു നല്ല വിധിയായിട്ടാണ് തോന്നുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചിരിക്കുന്നുവെന്നും 20 വർഷം ശിക്ഷ ലഭിച്ച ശേഷം പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്ന് ആരെങ്കിലും പറയുമോ എന്നും അദ്ദേഹം ചോദിച്ചു. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചത്.
വിധിയുടെ പകർപ്പ് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു. വിധിയോടുള്ള വിയോജിപ്പ് സ്വാഭാവികമാണെങ്കിലും ജഡ്ജിക്കും പ്രോസിക്യൂഷനും എതിരായുള്ള സമൂഹമാധ്യമ പ്രതികരണങ്ങൾ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിജീവിതയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പ്രോസിക്യൂട്ടറെ ഉൾപ്പെടെ വെച്ചത്. വിധിന്യായത്തെ നമുക്ക് വിമർശിക്കാം, എന്നാൽ വിധി പറയുന്ന ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 3,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. മറ്റ് പ്രതികളായ രണ്ടാം പ്രതി മാർട്ടിൻ ആന്റണി മുതൽ ആറാം പ്രതി പ്രദീപ് വരെയുള്ളവർക്കും 20 വർഷം കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ടാം പ്രതിക്ക് 1,50,000 രൂപ പിഴയും, മൂന്ന് മുതൽ ആറ് വരെയുള്ള മറ്റ് പ്രതികൾക്ക് 1,25,000 രൂപ വീതവും പിഴയും ചുമത്തി. വിവിധ കുറ്റങ്ങൾക്കായി പ്രതികൾക്ക് വിധിച്ചിട്ടുള്ള ഈ പിഴത്തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണക്കാലയളവിലെ റിമാൻഡ് കാലാവധി കുറച്ച ശേഷമുള്ള ശിക്ഷാ കാലാവധി മാത്രമാണ് പ്രതികൾ ഇനി അനുഭവിക്കേണ്ടത്. ഒന്നാം പ്രതി പൾസർ സുനി ഇനി പന്ത്രണ്ടര വർഷം ജയിൽ ശിക്ഷ അനുഭവിക്കണം. രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിക്ക് പതിനഞ്ച് വർഷവും മൂന്നാം പ്രതി ബി മണികണ്ഠൻ പതിനഞ്ചര വർഷവും നാലാം പ്രതി വി പി വിജീഷിന് പതിനഞ്ച് വർഷവും ശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വർഷവും ആറാം പ്രതി പ്രദീപ് പതിനേഴ് വർഷവും ജയിലിൽ കഴിയണം.
Kerala's Minister P. Rajeev stated that public reactions criticizing the verdict in the actress assault case are inappropriate. He expressed his strong disapproval of the criticism being directed at the judges handling the case, emphasizing respect for the judicial process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."