ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി
കേരളത്തിലെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പൊതുവിൽ രാഷ്ട്രീയനിരീക്ഷകർ പിന്തുടരുന്ന ലളിത സമവാക്യമുണ്ട്; പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനുമാണ് ആധിപത്യം. അത്യപൂർവ സന്ദർഭങ്ങളിൽ അതിന് അപവാദം സംഭവിച്ചിട്ടുണ്ട്. അപ്പോൾപോലും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൻ്റെ അടിത്തറയിൽ ഒരുകാലത്തും കനത്ത വിള്ളലുണ്ടായിട്ടില്ല. അടിത്തട്ടിലെ സംഘടനാഭദ്രതയാണ് അതിന് കാരണം. അതിലാണ് വിള്ളലുണ്ടായിരിക്കുന്നത്.
സി.പി.മ്മിനെക്കുറിച്ചും അവർ നയിക്കുന്ന രാഷ്ട്രീയസഖ്യത്തെക്കുറിച്ചും അതിൻ്റെ അടിത്തറയായി പൊതുവിൽ സാമൂഹികശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത് പിന്നോക്ക ദലിത് ഹിന്ദുസമുദായങ്ങളെയാണ്. അങ്ങനെ ഫലത്തിൽ ഭൂരിപക്ഷ മതത്തിലെ ഭൂരിപക്ഷം വരുന്ന വിഭാഗങ്ങളുടെ രാഷ്ട്രീയപ്രതിനിധാനം വഹിക്കുമ്പോൾതന്നെ മതന്യൂനപക്ഷങ്ങളുടെ രക്ഷാകർതൃത്വവും അവകാശപ്പെടാൻ സവിശേഷമായ മെയ്്വഴക്കത്തോടെ എല്ലാകാലവും സി.പി.എം പരിശ്രമിച്ചുപോന്നിട്ടുണ്ട്. ഞങ്ങളുള്ളതുകൊണ്ടാണ് സംഘ്പരിവാർ നിങ്ങളെ ഒന്നും ചെയ്യാത്തതെന്നാണ് അവർ നിരന്തരം ന്യൂനപക്ഷങ്ങളോട് പറയുന്നത്. ആ 'ന്യൂനപക്ഷ രക്ഷാകർതൃപദവിയും' 'ഭൂരിപക്ഷ പ്രതിനിധാനവും' തന്നെയാണ് പാർട്ടിയെ സംബന്ധിച്ച് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന് വഴിയൊരുക്കിയത് എളുപ്പവഴിയിൽ കണക്കുചെയ്യാൻ തീരുമാനിച്ച സി.പി.എമ്മിൻ്റെ രാഷ്ട്രീയ തീരുമാനങ്ങളാണ്.
സംഘ്പരിവാറിനെ സംബന്ധിച്ച് കേരളത്തിൽ വളർച്ച സാധ്യമാകണമെങ്കിൽ സി.പി.എമ്മിൻ്റെ അടിത്തറയായ പിന്നോക്ക ഹിന്ദുവിഭാഗങ്ങളെ അടർത്തിയെടുക്കുക എന്നതുമാത്രമാണ് വഴി. അതിന് അവർ അവലംബിച്ചത് വർഗീയ ധ്രുവീകരണവും. ഇതിനെ രാഷ്ട്രീയമായി എതിർത്ത് തോൽപ്പിക്കേണ്ടതിനു പകരം സംഘ്പരിവാർ നേതാക്കൾ പറയുന്ന വർഗീയത അതിലും ഫലപ്രദമായി വിജയരാഘവനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ പലതവണ ആവർത്തിച്ചതോടെ കാര്യങ്ങൾ അപകടകരമായി. സി.പി.എം നേതാക്കളുടെ പ്രസ്താവനകളിൽ പലപ്പോഴും മലപ്പുറം പ്രതിസ്ഥാനത്തായി. സംഘ്പരിവാറിന് കാര്യങ്ങൾ കുറേക്കൂടി സൗകര്യപ്രദമായി. വിഷം വമിക്കുന്ന വർഗീയ വിദ്വേഷ പ്രസ്താവനകൾ നടത്തിയ വെള്ളാപ്പള്ളി നടേശൻ്റെ നാവിനെ സരസ്വതീ കടാക്ഷമെന്നാണ് പിണറായി വിജയൻ ശ്ലാഘിച്ചത്.
ഒരിക്കൽ കേരള തൊഗാഡിയ എന്ന് വിളിക്കപ്പെട്ട വെള്ളാപ്പള്ളിയോടൊപ്പം മുഖ്യമന്ത്രി കാറിൽ യാത്ര ചെയ്തതും കേരളം കണ്ടു. അതേസമയം, അതിനെതിരേ വിമർശനമുന്നയിച്ചവരെ മുഴുവൻ ന്യൂനപക്ഷ വർഗീയതയുടെ പറ്റുബുക്കിൽ എഴുതി പൈശാചികവൽക്കരിക്കാനാണ് സി.പി.എമ്മിൻ്റെ സംസ്ഥാന സെക്രട്ടറി ഇപ്പോഴും ശ്രമിക്കുന്നത്. അദ്ദേഹം ആരോപിക്കുന്നതുപോലെ ന്യൂനപക്ഷ ധ്രുവീകരണമാണ് ഈ പരാജയത്തിന് കാരണമായതെങ്കിൽ, അതിൻ്റെ കൂട്ടത്തിൽ ഉറപ്പായും മറുപടി പറയേണ്ട കാര്യങ്ങളുണ്ട്. വെള്ളാപ്പള്ളി നടേശൻ്റെ വീട് സ്ഥിതിചെയ്യുന്ന വാർഡിലും എസ്.എൻ.ഡി.പി യോഗത്തിൻ്റെയും എസ്.എൻ ട്രസ്റ്റിൻ്റെയും ആസ്ഥാനമന്ദിരങ്ങൾ ഉൾപ്പെടുന്ന കൊല്ലം കോർപറേഷനിലും നാളിതുവരെയില്ലാത്ത വിധത്തിൽ സി.പി.എം തോറ്റതിൻ്റെ ഉത്തരവാദിത്വം ആരിൽ ചാർത്തും? ബഹുഭൂരിപക്ഷം വരുന്ന ഈഴവ ജനസാമാന്യം വെള്ളാപ്പള്ളി നടേശൻ്റെ ഒപ്പമില്ലായെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടു. ഇത് വർഗീയ ധ്രുവീകരണ പരിശ്രമങ്ങൾക്കെതിരേ മത ജാതിഭേദമന്യേ ജനങ്ങൾ ഒരുമിച്ചുചേർന്ന് നടപ്പാക്കിയ ജനവിധിയാണ്. പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ കയറ്റിയ ആ കാറിൻ്റെ ടയർ അഴിച്ചുവിട്ടിരിക്കുന്നത് ജനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."