കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് (ഡിസംബർ 15) മുതൽ സർക്കാർ ജോലികൾക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി. ഇതുപ്രകാരം കുവൈത്തിലെ സർക്കാർ മേഖലയിലെ ജോലികൾക്ക് അപേക്ഷിക്കുന്നവർക്ക് പ്രിസ്ക്രിപ്ഷനില്ലാതെ മയക്കുമരുന്ന്, മറ്റു ഉന്മാദം ഉണ്ടാക്കുന്ന മരുന്നുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള പരിശോധന നിർബന്ധമാക്കി. ഇത് നിർബന്ധിത മെഡിക്കൽ പരിശോധനയുടെ ഭാഗമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മയക്കുമരുന്നുകളും മറ്റു ഉന്മാദ മരുന്നുകളും നിയന്ത്രിക്കുന്നതിനുള്ള ഡിക്രി-ലോ നമ്പർ 159/2025ലെ ആർട്ടിക്കിൾ 66ന് അനുസൃതമായാണ് ഈ നടപടി. ഈ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, സർക്കാർ തസ്തികകളിലേക്കുള്ള നിയമന നടപടികളിൽ മയക്കുമരുന്ന് പരിശോധന ഉൾപ്പെടുത്തണോ എന്ന് തീരുമാനിക്കാൻ ഓരോ സർക്കാർ സ്ഥാപനത്തിലെയും നിയമന അധികാരിക്ക് അവകാശമുണ്ട്.
സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 1 പ്രകാരം പൊതുമേഖലാ ജോലികൾക്ക് ശാരീരിക യോഗ്യത നിർബന്ധമാണ്. മെഡിക്കലി അയോഗ്യരായ ജീവനക്കാരെ സേവനത്തിൽ നിന്ന് പിരിച്ചുവിടുന്നത് സിവിൽ സർവീസ് നിയമം നമ്പർ 15/1979ലെ ആർട്ടിക്കിൾ 32ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സിവിലിയൻ, മിലിട്ടറി പൊതുസേവന തസ്തികകളിൽ ശരീരത്തിൽ മയക്കുമരുന്നോ മറ്റു ഉന്മാദ മരുന്നുകളോ ഇല്ലാതിരിക്കൽ ആരോഗ്യ യോഗ്യതയുടെ ഭാഗമാണ്. ഇത് പ്രഥമ നിയമനത്തിനും തുടർന്നുള്ള സേവനത്തിനും നിർബന്ധമാണ്. സേവന കാലയളവിൽ ഇത് പാലിക്കപ്പെടാതിരുന്നാൽ അത് ലംഘനമായി കണക്കാക്കുമെന്നും ജോലി നഷ്ടമാകാൻ കാരണം ആകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നിയമപ്രകാരം, ജോലി സമയത്ത് ജീവനക്കാർക്ക് ആനുകാലികമോ റാൻഡമോ ആയ മയക്കുമരുന്ന് പരിശോധന നടത്താം. ഈ നടപടി കുവൈത്തിലെ മയക്കുമരുന്ന് വ്യാപനത്തിനെതിരായ കർശന നടപടികളുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.
Summary: Drug Testing Mandatory for Applicants to Kuwait Government Jobs
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."