'നോര്‍ത്ത് ഇന്ത്യന്‍ ആവുക എന്നത് കുറ്റമല്ല, ഞങ്ങള്‍ ഇന്ത്യക്കാര്‍' അഞ്ജല്‍ ചക്മയുടെ കൊലപാതകത്തില്‍ പ്രതിഷേധ ജ്വാല തെളിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍
പുതുവര്‍ഷത്തിലേക്ക് ലോകം കണ്‍തുറക്കുന്ന ആ രാവില്‍, ഡല്‍ഹിയിലെ കൊടും തണുപ്പില്‍ അവരൊത്തുകൂടി. അവരിലൊരുത്തനെ അവന്റെ സ്വത്വം തന്നെ ചോദ്യം ചെയ്ത് ഒരു കൂട്ടം അടിച്ചു കൊന്നതില്‍ പ്രതിഷേധിക്കാന്‍.
ത്രിപുരയിലെ വിദ്യാര്‍ത്ഥി അഞ്ജല്‍ ചക്മ കഴിഞ്ഞ ദിവസമാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്നത്. ചൈനക്കാരനാണോ എന്ന് ചോദിച്ചാണ് വടക്കു കിഴക്കന്‍ സംസ്ഥാനത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയായ ചക്മയെ സംഘം മര്‍ദ്ദിക്കുന്നത്. ഇതില്‍ പ്രതിഷേധിക്കാന്‍ നൂറുകണക്കിന് ആളുകള്‍ ബുധനാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ തണുത്ത കാലാവസ്ഥയെ അവഗണിച്ച് ഒത്തുകൂടി. ചക്മയുടെ ഓര്‍മകള്‍ക്കു മുന്നില്‍ മെഴുകു തിരി കത്തിച്ചും വടക്കുകിഴക്കന്‍ സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീതിയും സുരക്ഷയും ആവശ്യപ്പെട്ടുമുള്ള പ്രതിഷേധജ്വാലയില്‍ ആ സംഘം 2025ന് വിടനല്‍കി.
'വടക്കുകിഴക്കന്‍ സംസ്ഥാനക്കാരായിരിക്കുക എന്നത് ഒരു കുറ്റമല്ല', 'ഞങ്ങള്‍ ചൈനക്കാരല്ല, ഞങ്ങള്‍ ഇന്ത്യക്കാരാണ്', 'അഞ്ജല്‍ ചക്മയ്ക്ക് നീതി. വൈകിയ നീതി നീതി നിഷേധിക്കുന്നതിന് തുല്യമാണ്' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. വംശീയതയ്ക്കും ആക്രമണങ്ങള്‍ക്കുമെതിരെ അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മറ്റ് മന്ത്രിമാര്‍ക്കും സമര്‍പ്പിക്കുന്ന ഒരു മെമ്മോറാണ്ടത്തിലും അവര്‍ ഒപ്പുവച്ചു.
കുറ്റവാളികള്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതിനാലാണ് അധികാരികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായതെന്ന് അസമില്‍ നിന്നുള്ള എന്‍.എസ്.യു.ഐ അംഗമായ കബീര്‍ പറഞ്ഞു.
അതേസമയം, ചക്മയുടെ കൊലപാതകം അന്വേഷിക്കാന്‍ ഡെറാഡൂണ്‍ പൊലിസ് ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ വംശീയ അധിക്ഷേപത്തിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സംഘം പറയുന്നത്. മദ്യശാലയില്‍ വെച്ചുണ്ടായ കശപിശയാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന്‍രെ ഭാഷ്യം.
ചക്മക്കെതിരെ ഉണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്ന വിദ്യാര്‍ഥികള്‍ പറയുന്നു. ഓര്‍മവെച്ച നാള്‍ മുതല്‍ അത്തരം അനുഭവങ്ങള്‍ എല്ലായ്‌പ്പോഴും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്- വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
'ഇതൊരു വംശീയ ആക്രമണമല്ലെന്നും വംശീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്നും പൊലിസ് പറയുന്നത് വളരെ ആശ്ചര്യകരമാണ്. പക്ഷേ ഇത് പുതിയ കാര്യമല്ല. വടക്കുകിഴക്കന്‍ സമൂഹത്തില്‍ നിന്നുള്ള ഞങ്ങള്‍ എല്ലായ്‌പ്പോഴും ഇത്തരത്തിലുള്ള വംശീയതയെ നേരിടുന്നു. അവര്‍ ഞങ്ങളെ മോമോ, ചിങ്കി എന്ന് വിളിക്കുന്നു,' ഡല്‍ഹിയിലെ മേഘാലയ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി ക്ലെല്‍സിയ ഗബില്‍ മോമിന്‍ പറഞ്ഞു.
കൂട്ടത്തിലായിരിക്കുമ്പോഴും സ്വന്തം ഭാഷയില്‍ സംസാരിക്കുമ്പോഴും ആളുകള്‍ തങ്ങളെ വംശീയമായി ലക്ഷ്യം വയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ''സ്ത്രീകള്‍ എന്ന നിലയില്‍, അത്തരം ആക്രമണങ്ങള്‍ക്ക് ഞങ്ങള്‍ കൂടുതല്‍ ഇരയാകുന്നു,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായ സംഘടിതമാവുക എന്ന അര്‍ഥത്തിലാണ് തങ്ങള്‍ അടുത്തിടെ അസോസിയേഷന്‍ ആരംഭിച്ചതെന്ന് മേഘാലയ നിവാസിയായ മോമിന്‍ പറഞ്ഞു.
'പഠിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ ഡല്‍ഹിയില്‍ വരുന്നത്. ആരും പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. ഇത്തരം സംഭവങ്ങളെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കണം. വ്യക്തിപരമായി പറഞ്ഞാല്‍, ആരെങ്കിലും നിങ്ങളുടെ മതം ചോദിച്ചാല്‍ ഉത്തരം പറയരുത് എന്ന് എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്' അവര്‍ കൂട്ടിച്ചേര്‍ത്തു.
ചക്മയുടെ കൊലപാതകം, വംശീയ ആക്രമണങ്ങളെ നേരിടുന്നത് വളരെ സാധാരണമായിത്തീര്‍ന്ന സമൂഹത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുറിവുകള്‍ വീണ്ടും തുറന്നുകാട്ടിയെന്നും അവര്‍ വ്യക്തമാക്കി. ആളുകള്‍ പലപ്പോഴും അതിനെതിരെ പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
'ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെട്ടു, അപ്പോഴാണ് ഞങ്ങള്‍ തന്നെ ഇത് എത്രത്തോളം സാധാരണവല്‍ക്കരിച്ചുവെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്,' മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു.
കേസ് സി.ബി.ഐക്ക് കൈമാറണമെന്നും കുടുംബത്തിന് എത്രയും വേഗം നീതി ലഭ്യമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നതായി ഡല്‍ഹി സര്‍വകലാശാലയിലെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് സൊസൈറ്റി ജനറല്‍ സെക്രട്ടറി അഭിലാഷ സൈകിയ പറഞ്ഞു.
വംശീയ ആക്രമണങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും സൈകിയ വ്യക്തമാക്കി.
'വംശീയ ആക്രമണങ്ങളുടെ കാര്യത്തില്‍, ലൈംഗിക പീഡനവും ശകാരവും ഒരു നിത്യ സംഭവമാണ്. വടക്കുകിഴക്കന്‍ സമൂഹത്തില്‍ നിന്നുള്ള ആളുകള്‍ ദിവസവും ഇത്തരം വംശീയതയെ നേരിടുന്നു. വംശീയമായി ആക്രമിക്കപ്പെടുകയും ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് ഞങ്ങള്‍ക്ക് കേസുകള്‍ ലഭിക്കുന്നു. മിക്ക സമുദായ അംഗങ്ങളും അവരുടെ ഭൂപ്രദേശങ്ങളില്‍ നിന്നുള്ളവരോടൊപ്പം സഫ്ദര്‍ജംഗിലാണ് താമസിക്കുന്നത്. നിരവധി കേസുകള്‍ ഈ പ്രദേശങ്ങളില്‍ നിന്നാണ് വരുന്നത്,' അവര്‍ പറഞ്ഞു.
ചക്മ കൊല്ലപ്പെട്ടതിനുശേഷം മാത്രമാണ് ഈ വിഷയം കൂടുതല്‍ ശ്രദ്ധ നേടിയത് എന്നത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വംശീയതയെ നേരിടാന്‍ കര്‍ശനമായ നിയമങ്ങള്‍ വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'ഡല്‍ഹിയില്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ താരതമ്യേന മികച്ച സംവിധാനങ്ങളുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ കാര്യമോ? എല്ലായിടത്തും സമൂഹത്തിലെ അംഗങ്ങള്‍ക്ക് മികച്ച സുരക്ഷ ആവശ്യമാണ്,' മോമിന്‍ പറഞ്ഞു.
അവര്‍ ഇന്ത്യക്കാരാണെന്നും സ്വന്തം രാജ്യത്ത് ഇങ്ങനെ പെരുമാറുന്നത് ലജ്ജാകരമാണെന്നും മറ്റൊരു വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടി.
ഡിസംബര്‍ഒമ്പതിനാണ് ഡെറാഡൂണിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ അവസാന വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയായ അഞ്ജല്‍ ചക്മയെ ഒരു കൂട്ടം യുവാക്കള്‍ അക്രമിക്കുന്നത്. 17 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ 26 നാണ് അദ്ദേഹം മരിക്കുന്നത്. ചക്മയുടെ സഹോദരനും കൂടെയുണ്ടായിരുന്നു.
മണിപ്പൂരിലെ തെങ്നൗപാല്‍ ജില്ലയില്‍ ബിഎസ്എഫ് ജവാന്‍ ആണ് അദ്ദേഹത്തിന്റെ പിതാവ്. സഹോദരനെ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴാണ് ചക്മയെ ക്രൂരമായി ആക്രമിച്ചതതെന്ന് പിതാവ് പറയുന്നു. അക്രമികള്‍ സഹോദരനെ വംശീയമായി അധിക്ഷേപിക്കുകയും 'ചൈനീസ്' എന്ന് വിളിക്കുകയും ചെയ്തിരുന്നു.
അക്രമികള്‍ തന്റെ മക്കളെ 'ചൈനീസ് മോമോ' എന്ന് വിളിക്കുകയും മറ്റ് വംശീയ അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തതായി ഇരയുടെ പിതാവ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആ സമയത്ത് തങ്ങള്‍ ഇന്ത്യക്കാരാണെന്നും ചൈനക്കാരന്നെ് വിളിക്കരുതെന്നും ചക്മ തിരിച്ചു പറഞ്ഞു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ അവരെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചക്മയെ കത്തി കൊണ്ട് കുത്തുകയും ചെയ്തിരുന്നു.
students in delhi staged strong protests over the murder of anjal chakma, asserting that being north indian is not a crime and emphasizing unity and safety for all indians.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."