ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്
ധർമ്മശാല: ഹിമാചൽ പ്രദേശിൽ കോളേജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രൊഫസർക്കും മൂന്ന് സഹപാഠികൾക്കുമെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി പൊലിസ് കേസെടുത്തു. റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്ന വീഡിയോ മരണത്തിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ധർമ്മശാല ഗവൺമെന്റ് ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് മരിച്ചത്. മരണത്തിന് മുൻപ് പെൺകുട്ടി തന്റെ മൊബൈലിൽ പകർത്തിയ വീഡിയോയിൽ താൻ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
കോളേജിലെ പ്രൊഫസർ അശോക് കുമാർ തന്നെ മോശമായ രീതിയിൽ സ്പർശിച്ചതായും നിരന്തരം മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി. ഇത് എതിർത്തപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയതായും വീഡിയോയിൽ പറയുന്നുണ്ട്.
പ്രൊഫസർക്ക് പുറമെ സഹപാഠികളായ ഹർഷിത, അകൃതി, കൊമോളിക എന്നീ മൂന്ന് വിദ്യാർഥിനികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ തന്നെ ക്രൂരമായി റാഗിംഗ് ചെയ്തതായും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പിതാവ് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
തുടർച്ചയായുണ്ടായ പീഡനങ്ങളെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന പെൺകുട്ടിയുടെ ആരോഗ്യം വഷളാവുകയും ലുധിയാനയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 26-ന് മരിക്കുകയുമായിരുന്നു. ഡിസംബർ 20-ന് തന്നെ പൊലിസിൽ പരാതി നൽകിയിരുന്നെങ്കിലും ആദ്യം നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
ഭാരതീയ ന്യായ സംഹിത (BNS), ഹിമാചൽ പ്രദേശ് റാഗിംഗ് നിരോധന നിയമം എന്നിവ പ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വീഡിയോയിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രൊഫസർക്കെതിരായ അന്വേഷണം വിപുലീകരിച്ചതായി പൊലിസ് ഓഫീസർ അശോക് രത്തൻ അറിയിച്ചു.
പെൺകുട്ടി ചികിത്സ തേടിയ ആശുപത്രികളിൽ നിന്നും പൊലിസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
police booked a professor and three students in dharamshala after a second year college student died following alleged ragging and sexual assault. the victim recorded a video before her death detailing the harassment and inappropriate behavior by the accused professor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."