ഫലസ്തീനിലെ ബിർസിറ്റ് സർവകലാശാലയിൽ ഇസ്റാഈൽ ആക്രമണം; 11 വിദ്യാർഥികൾക്ക് പരുക്ക്
റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർസിറ്റ് സർവകലാശാലയിൽ (Birzeit University) ഇസ്റാഈൽ സൈന്യം നടത്തിയ ആക്രമണത്തിൽ 11 വിദ്യാർഥികൾക്ക് പരുക്കേറ്റു. ജനുവരി 6 ചൊവ്വാഴ്ചയായിരുന്നു സംഭവം. കാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സൈന്യം വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയുമായിരുന്നു.
എണ്ണായിരത്തോളം വിദ്യാർത്ഥികൾ കാമ്പസിലുണ്ടായിരുന്ന സമയത്താണ് സൈന്യം പ്രധാന ഗേറ്റ് തകർത്ത് അകത്തുകയറിയത്. വെടിയേറ്റ അഞ്ച് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. കണ്ണീർ വാതകം ശ്വസിച്ച് ശ്വാസംമുട്ടിയ നാല് പേരെയും ആക്രമണത്തിനിടെ പരുക്കേറ്റ മറ്റുള്ളവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സർവകലാശാല കെട്ടിടങ്ങളിൽ അതിക്രമിച്ചു കയറിയ സൈന്യം വിദ്യാർഥി സംഘടനകളുടെ ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു.
റെയ്ഡിനിടെ സർവകലാശാല അക്കാദമിക് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് അസീം ഖലീലിനെ ഇസ്റാഈൽ സൈന്യം കസ്റ്റഡിയിലെടുത്തു. ഗ്രനേഡുകളും കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിച്ച് സൈന്യം കാമ്പസിനുള്ളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ നിർദിൻ അൽ-മിമി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റത്തെ ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്റാഈൽ നടത്തുന്നതെന്ന് മന്ത്രാലയം പ്രസ്താവിച്ചു. ഫലസ്തീനിലെ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര സർവകലാശാലാ അസോസിയേഷനുകളും മനുഷ്യാവകാശ സംഘടനകളും ഇടപെടണമെന്ന് ഫലസ്തീൻ ആവശ്യപ്പെട്ടു.
an israeli attack targeted birzeit university in palestine, injuring 11 students. authorities and medical teams are responding to the incident as tensions escalate in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."