ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ
കൊച്ചി: പൈങ്ങോട്ടൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് അതിക്രൂരമായി മർദിച്ച സംഭവത്തിൽ നാല് വിദ്യാർഥികളെ റിമാൻഡ് ചെയ്തു. എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മർദനത്തിന് ഇരയായ വിദ്യാർഥിയുടെ സ്കൂളിലെ തന്നെ ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന രണ്ടുപേരും, മറ്റ് സ്കൂളുകളിലെ രണ്ടു വിദ്യാർഥികളുമാണ് പിടിയിലായത്. ഇവരെ നിലവിൽ കാക്കനാട് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
ഈ മാസം 14-ാം തീയതിയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിന് സമീപം ഉപയോഗിക്കാതെ കിടന്നിരുന്ന പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിൽ വെച്ചായിരുന്നു മർദനം നടന്നത്. സ്കൂളിലെ ജൂബിലി ആഘോഷങ്ങൾക്കിടെ ഉണ്ടായ ചെറിയ തർക്കമാണ് വലിയ അക്രമത്തിലേക്ക് നയിച്ചത്. സംഭവദിവസം രാവിലെ സ്കൂളിലേക്ക് പോകാനായി ബസിറങ്ങിയ ഒൻപതാം ക്ലാസുകാരനെ പ്രതികൾ തടഞ്ഞു നിർത്തുകയായിരുന്നു.
നാലംഗ സംഘം വിദ്യാർഥിയെ നിർബന്ധപൂർവ്വം സമീപത്തെ ഒഴിഞ്ഞ എയ്ഡ് പോസ്റ്റിനുള്ളിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് വാക്കുതർക്കം ഉണ്ടാവുകയും അത് ക്രൂരമായ മർദനത്തിൽ കലാശിക്കുകയും ചെയ്തു. മർദിക്കുന്നതിനിടെ സംഘത്തിലൊരാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനത്തിന് ശേഷം ചോരയൊലിപ്പിച്ച് സ്കൂളിലെത്തിയ കുട്ടിയെ കണ്ട അധ്യാപകർ ഉടൻ തന്നെ മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചു ചികിത്സ നൽകി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോത്താനിക്കാട് പൊലിസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്ന് ഇരുവിഭാഗം മാതാപിതാക്കളെയും വിളിപ്പിച്ചു കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.
പ്രശ്നങ്ങൾ അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് പ്രതികൾ മർദന ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ഭീകരത പുറംലോകമറിഞ്ഞത്. തങ്ങളുടെ മകൻ എത്രത്തോളം ക്രൂരമായ മർദനത്തിനാണ് ഇരയായതെന്ന് വീഡിയോ കണ്ട മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ഇതിനെത്തുടർന്ന് അവർ വീണ്ടും പൊലിസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.
വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച പൊലിസ്, ജുവനൈൽ ജസ്റ്റിസ് ആക്ട് 325-ാം വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് വിദ്യാർഥികളെ റിമാൻഡ് ചെയ്യാൻ ബോർഡ് ഉത്തരവിട്ടത്.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരിൽ നിന്നും ഡി.ഇ.ഒ (DEO) വിശദമായ റിപ്പോർട്ട് തേടി. സ്കൂൾ പരിസരത്തെ അച്ചടക്ക നടപടികൾ കർശനമാക്കാനും നിർദ്ദേശമുണ്ട്. വിദ്യാർഥിക്ക് മർദനമേറ്റ പൈങ്ങോട്ടൂരിലെ പൊലിസ് എയ്ഡ് പോസ്റ്റ് പഞ്ചായത്ത് അധികൃതർ ഇടപെട്ട് അടച്ചുപൂട്ടി. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന ഈ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയെന്ന് പരാതിയുണ്ടായിരുന്നു.
പോത്താനിക്കാട് പൊലിസിന്റെ സഹായത്തോടെ സ്ഥാപിച്ചതായിരുന്നു ഈ എയ്ഡ് പോസ്റ്റ്. എന്നാൽ ഇത് കൃത്യമായി പ്രവർത്തിക്കാത്തത് ഇത്തരം അക്രമങ്ങൾ നടക്കാൻ കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുട്ടികൾക്കിടയിലുണ്ടാകുന്ന ഇത്തരം അക്രമ സംഭവങ്ങൾ രക്ഷിതാക്കൾക്കിടയിലും അധ്യാപകർക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കും.
Four students were remanded to a juvenile observation home for brutally assaulting a ninth-standard boy inside an abandoned police aid post in Paingottoor, Kochi. The attack, which stemmed from a dispute during school celebrations, was filmed by one of the attackers on a mobile phone.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."