മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകര ലോക്‌സഭാ മണ്ഡലത്തെ തുടർച്ചയായി ആറ് തവണ പ്രതിനിധീകരിച്ച അദ്ദേഹം, വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് വളം കുംഭകോണം, ബൊഫോഴ്‌സ് അഴിമതി എന്നിവ പുറത്തുകൊണ്ടുവരുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഗൾഫ് യുദ്ധസമയത്ത് പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വലിയ തോതിൽ പരിശ്രമിച്ചു.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് ശങ്കേഴ്സ് വീക്കിലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി അദ്ദേഹം ജോലി ചെയ്തിരുന്നു.
1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ അദ്ദേഹം ആന്റണി വിഭാഗത്തിനൊപ്പം (കോൺഗ്രസ് യു) ചേർന്നു. പിന്നീട് എ.ഐ.സി.സി (എസ്) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഏറെക്കാലം കോൺഗ്രസിന് പുറത്തായിരുന്ന അദ്ദേഹം പിന്നീട് 1993-ലാണ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."