സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളിയില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് യു.ഡി.എഫ് എം.എല്‍.എമാര്‍ ചാടിക്കയറാന്‍ ശ്രമിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് ഡയസിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചത്. പിന്നാലെ മറ്റു എം.എല്‍.എമാരുമുണ്ടായിരുന്നു. ഇവരെ വാച്ച് ആന്‍ഡ് വാര്‍ഡ് തടയുകയായിരുന്നു. ഇതോടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റുപോയി. സഭ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി.
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ ഉയര്‍ത്തി. ബാനര്‍ താഴ്ത്തണമെന്നും ഇല്ലെങ്കില്‍ പിടിച്ചുമാറ്റുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
സ്വര്‍ണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിനില്‍ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ കാരണമാണ് ഇതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
കേസിലെ എല്ലാ പ്രതികള്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിയും ജയില്‍ മോചിതനാകും. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എസ്.ഐ.ടി അന്വേഷണം ഈ രീതിയില്‍ മുന്നോട്ടുപോയതെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
പ്രതിപക്ഷത്തിന് ഉത്തരവാദിത്തമില്ലായ്മയെന്ന് മന്ത്രി വീണ ജോര്‍ജ് കുറ്റപ്പെടുത്തി. എന്ത് അതിക്രമമാണ് കാണിക്കുന്നതെന്ന് എം.ബി രാജേഷ് ചോദിച്ചു. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണ്. തൊഴിലുറപ്പ് അട്ടിമറിച്ച ദിവസം മോദിയോടൊപ്പം ചായ കുടിച്ച പ്രിയങ്കയുടെ അനുയായികളാണ് ഇവിടെ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ തോറ്റാല്‍ നിയമസഭയില്‍ എന്നതാണോ സ്ഥിതി. ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തുടരുന്നു. കേസില്‍ പ്രതിയായി റിമാന്‍ഡിലായിരുന്ന മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിന് ഇന്നലെ ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്നലെ പുറത്തിറങ്ങി. നേരത്തെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ മുരാരി ബാബു, ശ്രീകുമാര്‍ എന്നിവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ജയില്‍മോചിതനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് സുധീഷ് കുമാര്‍.
കുറ്റപത്രം മുമ്പിലില്ലാത്ത കേസാണിതെന്നും സുധീഷ് കുമാറിന്റെ പങ്ക് പേരിന് മാത്രമാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവില്‍ രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിക്കുന്നെങ്കില്‍ കര്‍ശന ഉപാധികളോടെ ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്വഭാവിക ജാമ്യത്തിനായി കോടതിയില്‍ ഹരജി നല്‍കി. അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടതിലാണ് കട്ടിളപ്പാളി കേസില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കിയത്. പോറ്റി ഇന്നലെ നല്‍കിയ ജാമ്യാപേക്ഷയില്‍ നാളെ വിജിലന്‍സ് കോടതി വാദം കേള്‍ക്കും. നേരത്തെ ദ്വരപാലക ശില്‍പ കേസില്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
അതിനിടെ, കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മിഷണര്‍ എന്‍. വാസുവിനെ 14 ദിവസത്തേക്ക് കൂടി കോടതി റിമാന്‍ഡ് ചെയ്തു. 90 ദിവസം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിക്കാനാണ് നീക്കം. ദ്വാരപാലക ശില്‍പ കേസില്‍ തന്ത്രി കണ്ഠരര് രാജീവര് ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
Dramatic scenes unfolded in the Kerala Legislative Assembly as the opposition staged a protest alleging attempts to sabotage the investigation into the Sabarimala gold smuggling case. The opposition boycotted the Question Hour and entered the well of the House holding placards and banners.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."