ചേരിയിലെ ചുവരുകളിൽ സൃഷ്ടിച്ച അക്ഷരവിപ്ലവം; ഇന്ത്യക്കാരി റൂബിൾ നാഗിക്ക് 1 മില്യൺ ഡോളറിന്റെ ഗ്ലോബൽ ടീച്ചർ പ്രൈസ്
ദുബൈ: മുംബൈയിലെ ചേരികളിൽ അറിവിന്റെ വെളിച്ചമെത്തിച്ച ഇന്ത്യൻ അധ്യാപിക റൂബിൾ നാഗിക്ക് ലോകത്തിന്റെ ആദരം. ദുബൈയിൽ നടന്ന 2026-ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ (WGS 2026) വെച്ച് 1 മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) മൂല്യമുള്ള ഗ്ലോബൽ ടീച്ചർ പ്രൈസ് ഇവർക്ക് സമ്മാനിച്ചു.
ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജെംസ് എഡ്യൂക്കേഷൻ സ്ഥാപകൻ സണ്ണി വർക്കി എന്നിവർ ചേർന്നാണ് അവാർഡ് കൈമാറിയത്.
മുംബൈയിൽ നിന്നുള്ള കലാ-സാമൂഹിക ശാസ്ത്ര അധ്യാപികയായ റൂബിൾ നാഗി, ‘മിസാൽ ഇന്ത്യ’, ‘റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷൻ’ എന്നീ സംരംഭങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. ചേരികളിലെയും ഗ്രാമങ്ങളിലെയും കുട്ടികൾക്ക് കലയെ ഒരു പഠന മാധ്യമമാക്കി മാറ്റുകയായിരുന്നു ഇവർ. നാല് ചുവരുകൾക്കുള്ളിലെ ക്ലാസ് മുറികൾക്ക് പകരം ചേരിയിലെ ചുവരുകളെ പാഠപുസ്തകങ്ങളാക്കി മാറ്റുന്ന രീതിയാണ് ഇവർ അവലംബിച്ചത്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ 800-ലധികം പഠന കേന്ദ്രങ്ങളാണ് ഇവർ സ്ഥാപിച്ചത്. 600-ലേറെ സന്നദ്ധപ്രവർത്തകരും അധ്യാപകരും ഇന്ന് ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. കേവലം പഠനത്തിനപ്പുറം ജീവിത നൈപുണ്യങ്ങളും സൃഷ്ടിപരമായ ആവിഷ്കാരങ്ങളും കുട്ടികളിൽ വളർത്താൻ റൂബിളിന്റെ രീതികൾക്ക് സാധിച്ചു.
"കൂടുതൽ കുട്ടികളിലേക്ക് എത്താനും തടസ്സങ്ങൾ തകർക്കാനും ഈ പുരസ്കാരം എനിക്ക് വലിയ പ്രചോദനമാണ്. ഓരോ പഠിതാവിനും വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് മാത്രമല്ല, അവർ ജീവിതത്തിൽ വിജയിക്കുന്നുവെന്നും ഉറപ്പാക്കും," പുരസ്കാര നേട്ടത്തിന് ശേഷം റൂബിൾ നാഗി പറഞ്ഞു.
വർക്കി ഫൗണ്ടേഷനും യുനെസ്കോയും ചേർന്ന് നൽകുന്ന ഗ്ലോബൽ ടീച്ചർ പ്രൈസ് പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം നോമിനേഷനുകളിൽ നിന്നാണ് ഇത്തവണ ഇന്ത്യയിലേക്ക് ഈ അംഗീകാരം എത്തിയത്. കഴിഞ്ഞ വർഷം സഊദി അറേബ്യയിൽ നിന്നുള്ള മൻസൂർ ബിൻ അബ്ദുല്ല അൽ-മൻസൂർ ആയിരുന്നു ഈ പുരസ്കാരത്തിന് അർഹനായത്.
indian educator rubal nagi has won the $1 million global teacher prize for leading a literacy revolution by turning slum walls into classrooms, transforming lives through innovative and inclusive education.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."