ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സുപ്രിം കോടതിയെ സമീപിച്ച് പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി സുപ്രിം കോടതിയിൽ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ വോട്ടർമാർക്ക് പണം നൽകി സ്വാധീനിച്ചു എന്ന് ആരോപിച്ചാണ് പാർട്ടി റിട്ട് ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ വോട്ടർമാരെ സ്വാധീനിക്കാൻ ഭരണകൂടം വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് ജൻ സൂരജിന്റെ പ്രധാന ആരോപണം. 'മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന' പ്രകാരം 25 മുതൽ 35 ലക്ഷം വരെ വനിതാ വോട്ടർമാർക്ക് 10,000 രൂപ വീതം നേരിട്ട് കൈമാറിയത് ഭരണഘടനാ ലംഘനമാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നു. ഇത്തരം നേരിട്ടുള്ള പണമിടപാടുകൾ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ തകർക്കുന്നതാണെന്ന് ഹർജിയിൽ ജൻ സൂരജ് വാദിക്കുന്നു.
സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു എന്ന ഗൗരവകരമായ ആരോപണവും പാർട്ടി ഉന്നയിക്കുന്നുണ്ട്. 'ജീവിക' ഗ്രൂപ്പുകളിൽ നിന്നുള്ള 1.8 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളെ പോളിംഗ് ബൂത്തുകളിൽ വിന്യസിച്ചത് നിയമവിരുദ്ധമാണെന്നാണ് ഇവരുടെ പക്ഷം. ഉദ്യോഗസ്ഥ സംവിധാനങ്ങളെയും സർക്കാർ ഗുണഭോക്താക്കളെയും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് ഹർജി ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും അവിശ്വസനീയമാണെന്നും അതിനാൽ നിലവിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവായി പ്രഖ്യാപിക്കണമെന്നും ജൻ സൂരജ് ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ പുതിയ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതി നിർദ്ദേശം നൽകണമെന്നാണ് റിട്ട് ഹർജിയിലൂടെ പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
"സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്, ഇത്തരം സാമ്പത്തിക ആനുകൂല്യ പദ്ധതികൾ നടപ്പിലാക്കുന്നതിന് തിരഞ്ഞെടുപ്പിന് ആറ് മാസം മുൻപെങ്കിലും നിയന്ത്രണം ഏർപ്പെടുത്തണം." - ജൻ സൂരജ് ഹർജിയിൽ ആവശ്യപ്പെട്ടു.
അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 243 സീറ്റുകളിൽ 202 സീറ്റുകൾ നേടി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ (NDA) അധികാരം നിലനിർത്തിയിരുന്നു. കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യ സഖ്യത്തിന് 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വലിയ പ്രതീക്ഷകളോടെ തിരഞ്ഞെടുപ്പിനെ നേരിട്ട പ്രശാന്ത് കിഷോറിന്റെ ജൻ സൂരജിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശും നഷ്ടമായിരുന്നു.
ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവുമായി ജൻ സുരാജ് രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്.
prashant kishor led jan suraj party approaches the supreme court demanding cancellation of the bihar assembly election results alleging irregularities and democratic violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."