വെല്ലുവിളികൾക്കിടയിലും നട്ടെല്ലുയർത്തി നിൽക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു: സെമിനാർ
കുണിയ: നവമാധ്യമങ്ങളെയാണ് ഇന്നത്തെ തലമുറ ഏറെ ആശ്രയിക്കുന്നതെങ്കിലും അച്ചടി മാധ്യമങ്ങളാണ് സമൂഹത്തിൽ ഇന്നും സ്വീകാര്യതയെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും വയർ ന്യൂസ് സ്ഥാപക എഡിറ്ററുമായ എം.കെ വേണു പറഞ്ഞു. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന 'ദ ഫ്യൂച്ചർ ഓഫ് ദ ഫോർത്ത് എസ്‌റ്റേറ്റ്' മീഡിയാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി നിയമങ്ങളാണ് രാജ്യത്ത് കുറച്ചുകാലമായി സർക്കാരുകൾ കൊണ്ടുവരുന്നത്. സർക്കാറുകൾക്കെതിരേ വാർത്തകൾ കൊണ്ടുവന്നാൽ ആ മാധ്യമ സ്ഥാപനത്തെ റെയ്ഡുകളും കരിനിയമങ്ങളും കൊണ്ട് അടച്ചുപൂട്ടാനാണ് ഇന്നുള്ള ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. യാഥാർഥ്യം പറയാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരെയല്ല മറിച്ച് വാഴ്ത്തു പാട്ടുകാരെയാണ് സർക്കാരുകൾക്ക് വേണ്ടത്. കഴിഞ്ഞ കാലങ്ങളായി നടന്നുവരുന്ന തെരഞ്ഞെടുപ്പുകളിൽ ദൃശ്യ - സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുപ്രഭാതം മാനേജിങ് എഡിറ്റർ ടി.പി ചെറൂപ്പ മോഡറേറ്ററായി. മുൻ ഗോവ ഗർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള, പ്രമോദ് രാമൻ, എം.കെ റെജിമോൻ കുട്ടപ്പൻ, അനീസ് കത്തറമ്മൽ, എം.പി പ്രശാന്ത്, കമാൽ വരദൂർ, പി.വി ജീജോ പങ്കെടുത്തു. എം.എൽ.എമാരായ അൻവർ സാദത്ത്, നജീബ് കാന്തപുരം അതിഥികളായിരുന്നു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സംബന്ധിച്ചു. അർഷദ് തിരുവള്ളൂർ സ്വാഗതവും മുജീബ് ഫൈസി പൂലോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."