തസ്ബീഹ് മാല മുതൽ അദാൻ ക്ലോക്ക് വരെ; റമദാൻ വിപണിയിൽ റെക്കോർഡ് വിൽപനയുമായി ഈ 7 വസ്തുക്കൾ
ദുബൈ: റമദാൻ മാസത്തെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങുന്നതോടെ യുഎഇയിലെ വിപണികൾ സജീവമാകുന്നു. ഫെബ്രുവരി 19-ന് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിൽ, ദുബൈയിലെയും ഷാർജയിലെയും വ്യാപാര കേന്ദ്രങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്.
പരമ്പരാഗത പ്രാർത്ഥനാ വസ്തുക്കൾക്കും പുത്തൻ ഡിജിറ്റൽ ഉപകരണങ്ങൾക്കും ഒരേപോലെ ഡിമാൻഡ് ഉയരുന്നതായാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി വിശ്വാസികൾ ഏറ്റവും കൂടുതൽ തേടുന്നത് തസ്ബീഹ് മാലകളാണ്. മരം കൊണ്ട് നിർമ്മിച്ച മുത്തുകൾക്കും സ്ഫടിക മുത്തുകൾക്കും ഒരുപോലെ ആവശ്യക്കാരുണ്ടെന്ന് ദുബൈ അൽ റാസിലെ വ്യാപാരികൾ പറയുന്നു.
ദിക്റുകൾ ചൊല്ലുന്നതിനായി യുവാക്കൾക്കിടയിൽ ഡിജിറ്റൽ സിക്ർ റിംഗുകൾക്കും ഇലക്ട്രോണിക് കൗണ്ടറുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എവിടെയും കൊണ്ടുനടക്കാമെന്നതാണ് ഇവയെ ആകർഷകമാക്കുന്നത്.
ഇതേസമയം, വിശുദ്ധ ഖുർആൻ പകർപ്പുകളുടെയും വിവർത്തനങ്ങളുടെയും വിൽപനയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പുതിയ ഖുർആൻ പകർപ്പുകൾ വാങ്ങിയും മറ്റുള്ളവർക്ക് സമ്മാനിച്ചും പുണ്യമാസം തുടങ്ങാനാണ് പലരും ആഗ്രഹിക്കുന്നത്.
കുട്ടികൾക്കായി ഖുർആൻ കഥകൾ ലളിതമായ ഭാഷയിൽ വിവരിക്കുന്ന പുസ്തകങ്ങളും വിപണിയിൽ ധാരാളമായി വിറ്റഴിക്കപ്പെടുന്നുണ്ട്. പള്ളികളിൽ വിതരണം ചെയ്യുന്നതിനായി പലരും ഒരേസമയം നിരവധി കോപ്പികൾ വാങ്ങുന്നുണ്ടെന്ന് ഷാർജയിലെ പ്രമുഖ പുസ്തകശാലകൾ വ്യക്തമാക്കുന്നു.
മറ്റൊരു പ്രധാന മാറ്റം പ്രാർത്ഥനാ മാറ്റുകളുടെ വിൽപനയിലാണ് പ്രകടമാകുന്നത്. തറാവീഹ് നമസ്കാരത്തിന് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ മൃദുവായതും ഗുണനിലവാരമുള്ളതുമായ മാറ്റുകൾക്കാണ് ആവശ്യക്കാരേറെ.
എന്നാൽ വ്യക്തിഗത ആവശ്യങ്ങളേക്കാൾ ഉപരിയായി, പള്ളികളിലേക്കും മറ്റും സംഭാവന നൽകുന്നതിനായാണ് പലരും ഇവ മൊത്തമായി വാങ്ങുന്നത്. പത്തും അൻപതും മാറ്റുകൾ വരെ ഒറ്റയടിക്ക് ഓർഡർ ചെയ്യുന്നവരുണ്ട്.
കൂടാതെ, റമദാനിലെ വസ്ത്രധാരണത്തിലും വിശ്വാസികൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. പ്രാർത്ഥനാ വേളകളിൽ പുതുമയും ശുദ്ധിയും അനുഭവപ്പെടാൻ പുരുഷന്മാർ പുതിയ തൊപ്പികളും തോബുകളും വാങ്ങുന്നു.
സ്ത്രീകൾക്കിടയിൽ പ്രാർത്ഥനാ അബായകൾക്കും സ്കാർഫുകൾക്കുമാണ് ഡിമാൻഡ്. വീടുകളിൽ നമസ്കാര സമയം കൃത്യമായി അറിയാൻ ഡിജിറ്റൽ അദാൻ ക്ലോക്കുകൾ വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. കുട്ടികളെ പ്രാർത്ഥനയുടെ കൃത്യനിഷ്ഠ ശീലിപ്പിക്കാൻ ഇത്തരം ക്ലോക്കുകൾ സഹായിക്കുന്നു.
റമദാൻ വിപണിയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ ഈത്തപ്പഴത്തിന്റെ വിൽപനയും തകൃതിയായി നടക്കുന്നുണ്ട്. നോമ്പ് തുറക്കാൻ ആവശ്യമായ ഈത്തപ്പഴം കിലോക്കണക്കിന് വാങ്ങി സൂക്ഷിക്കുന്നതിനൊപ്പം, അയൽക്കാർക്കും ഓഫീസുകളിലും വിതരണം ചെയ്യാനായി ചെറിയ പാക്കറ്റുകൾക്ക് മുൻകൂട്ടി ഓർഡർ നൽകുന്നവരും കുറവല്ല. ഇഫ്താർ കിറ്റുകളുടെ ഭാഗമായി ഈത്തപ്പഴം വിതരണം ചെയ്യുന്ന പതിവും വിപണിക്ക് ഉണർവേകുന്നു.
ramadan markets are witnessing record-breaking sales as demand surges for religious and household items, ranging from tasbih beads to adhan clocks during the holy month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."