പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ
എറണാകുളം: പെരുമ്പാവൂരിൽ മയക്കുമരുന്ന് മാഫിയയെയും സാമൂഹ്യവിരുദ്ധരെയും അടിച്ചമർത്താൻ പൊലിസ്-എക്സൈസ് സേനകളുടെ വൻ വേട്ട. ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നൂറിലേറെ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു. ലോഡ്ജുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ താമസിച്ചിരുന്ന മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റുകൾ, ബസുകൾ എന്നിവിടങ്ങളിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ എത്തിയത്. പരിശോധനയ്ക്ക് കരുത്തേകാൻ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും രംഗത്തുണ്ടായിരുന്നു.
അതിഥി തൊഴിലാളികൾക്കിടയിലെ കുറ്റകൃത്യങ്ങൾ തടയാൻ ജനകീയ പങ്കാളിത്തത്തോടെ ജാഗ്രത സമിതി രൂപീകരിക്കാനും ജില്ലാ പൊലിസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പെരുമ്പാവൂർ സബ് ഡിവിഷണൽ പൊലിസ് ഓഫീസർ (കൺവീനർ), സ്റ്റേഷൻ ഇൻസ്പെക്ടർ (ജോയിന്റ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വെങ്ങോല, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർമാൻ, രാഷ്ട്രീയ-സാമൂഹിക-മത സംഘടന പ്രതിനിധികൾ, അതിഥി തൊഴിലാളി പ്രതിനിധികൾ എന്നിവരും പരിശോധനയിൽ പങ്കാളികളായി. മയക്കുമരുന്ന്, മദ്യം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ നടപടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മിന്നൽ പരിശോധന നടത്തിയത്.
ഇനി മുതൽ എല്ലാ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും കൃത്യമായ വിവരങ്ങൾ ശേഖരിക്കുമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കുന്ന ലോഡ്ജുകൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും യോഗത്തിൽ തീരുമാനമായി. തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും, തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എല്ലാ മാസവും ആദ്യ ആഴ്ച പൊലിസ് ഓഫീസിൽ സമിതി യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും.
In a massive coordinated operation, over 100 officers from the Police and Excise departments conducted surprise raids across Perumbavoor targeting drug trafficking and illegal activities among guest workers. Led by District Police Chief K.S. Sudarshan and ASP Hardik Meena, the teams searched lodges, markets, and public transport using dog and bomb squads.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."