സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 57,130 കുട്ടികൾക്ക് ആധാറില്ല; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 57,130 കുട്ടികൾക്ക് ആധാർ കാർഡില്ല. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ ആധാർ എടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 15,472 പേരാണ് ഇനിയും ആധാർ എടുക്കാൻ ബാക്കിയുള്ളത്.
കുട്ടികൾക്ക് സ്‌കൂളുകൾ വഴി നേരിട്ട് ആധാർ എടുക്കാനും ബയോമെട്രിക് വിവരങ്ങൾ പുതുക്കാനുമുള്ള (മാൻഡേറ്ററി ബയോമെട്രിക് അപ്‌ഡേറ്റ്) സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിനായി അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്‌കൂളുകളിൽ പ്രത്യേക ക്യാംപുകൾ സംഘടിപ്പിച്ചു വരുന്നുമുണ്ട്. ഇതിനിടയിലാണ് ഇത്രയും കുട്ടികൾക്ക് ഇനിയും ആധാർ ഇല്ലെന്ന വിവരവും പുറത്തുവരുന്നത്. ജനന സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിലെ പിശകുകളോ ലഭ്യതക്കുറവോ എൻറോൾമെന്റിന് തടസമാകുന്നെന്നാണ് ലഭ്യമാകുന്ന വിവരം. അഞ്ച് വയസിലും പതിനഞ്ച് വയസിലും നിർബന്ധമായും ചെയ്യേണ്ട ബയോമെട്രിക് പുതുക്കൽ പലരും കൃത്യസമയത്ത് ചെയ്യാത്തത് ആധാർ അസാധുവാകാൻ കാരണമാകുന്നുമുണ്ട്.
സംസ്ഥാനത്തെ ഏകദേശം 91.61 ശതമാനം വിദ്യാർഥികൾ സ്‌കൂൾ പ്രവേശനത്തിനായി ആധാർ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 2025 അധ്യയന വർഷത്തിന്റെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ച്, ഒന്നാം ക്ലാസിൽ ചേർന്നവരിൽ ഏകദേശം 20,000 കുട്ടികൾക്ക് ആധാർ കാർഡ് ഉണ്ടായിരുന്നില്ല. മൊത്തം കണക്കെടുത്താൽ ഏകദേശം 80,000 വിദ്യാർഥികൾ ഇതുവരെ ആധാർ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമർപ്പിക്കപ്പെട്ട വിവരങ്ങളിൽ ഏകദേശം 3.41 ശതമാനം രേഖകൾ (പേര്, ലിംഗഭേദം തുടങ്ങിയവയിലെ തെറ്റുകൾ കാരണം) അസാധുവായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, കുട്ടികളുടെ ആധാർ വിവരങ്ങൾ ചേർക്കാത്തതുമൂലം അധ്യാപക തസ്തികകൾ നഷ്ടമാകുന്ന സ്ഥിതിയുണ്ട്. സ്‌കൂളിലെ കുട്ടികളുടെ എണ്ണം കണക്കാക്കി അധ്യാപകരെ നിശ്ചയിക്കുന്ന (സ്റ്റാഫ് ഫിക്‌സേഷൻ) രീതിയിലാണ് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. ആധാർ ഇല്ലാത്ത കുട്ടികളെ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്താത്തത് കാരണം കഴിഞ്ഞ വർഷം മാത്രം ഏകദേശം 4,090 അധ്യാപക തസ്തികകൾ ഇല്ലാതായതായി റിപ്പോർട്ടുണ്ട്.സ്‌കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമല്ലെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെങ്കിലും, കേരള വിദ്യാഭ്യാസ നിയമം (കെ.ഇ.ആർ) പ്രകാരം യു.ഐ.ഡി നിർബന്ധമാക്കുന്നത് എയ്ഡഡ് സ്‌കൂളുകൾ നിയമപരമായി ചോദ്യം ചെയ്യുന്നുണ്ട്. വ്യാജ പ്രവേശനം തടയാൻ ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. 5 വയസ്സിലും 15 വയസ്സിലും കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതുണ്ട്.
നിർബന്ധിത ബയോമെട്രിക് പുതുക്കൽ പൂർത്തിയാക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കാനും സേവനം എല്ലാവർക്കും ലഭ്യമാക്കാനും ലക്ഷ്യമിട്ട് 7 മുതൽ 15 വരെ പ്രായക്കാരായ കുട്ടികളുടെ ബയോമെട്രിക് പുതുക്കലിന്റെ ഫീസ് 2025 ഒക്ടോബർ 1 മുതൽ ഒരു വർഷത്തേക്ക് യു.ഐ.ഡി.എ.ഐ ഒഴിവാക്കിയിരുന്നു. കൂടാതെ 5 മുതൽ 7 വരെ വയസ്സിനും 15 മുതൽ 17 വരെ വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ബയോമെട്രിക് പുതുക്കൽ നടപടികളും സൗജന്യമായി തുടരുന്നുണ്ട്.
ആധാർ അനിവാര്യം
ആധാർ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോം, യൂണിഫോം അലവൻസ് എന്നിവ നൽകുന്നില്ലെന്ന് നിയമസഭയിൽ വ്യക്തമാക്കപ്പെട്ടിരുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം എന്നീ വിവരങ്ങൾക്കൊപ്പം ഫോട്ടോയും ജനന സർട്ടിഫിക്കറ്റും നൽകിയാണ് ആധാറിൽ ചേർക്കുന്നത്. ഇവരുടെ വിരലടയാളവും ഐറിസ് ബയോമെട്രിക്‌സും പൂർണവളർച്ചയാവാത്തതിനാൽ ശേഖരിക്കാറില്ല. അതിനാൽ 5 വയസ്സും 15 വയസ്സും പൂർത്തിയാകുമ്പോൾ നിർബന്ധിത ബയോമെട്രിക് പുതുക്കൽ പ്രക്രിയയിലൂടെ ആധാറിൽ വിരലടയാളവും ഐറിസ് വിവരങ്ങളും നൽകുന്നത് അനിവാര്യമാണ്. ആധാറിൽ ഈ വിവരങ്ങളുടെ അഭാവം വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിലെ ആനുകൂല്യങ്ങൾക്ക് ആധികാരികത പരിശോധിക്കാനും നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി തുടങ്ങിയ മത്സര പരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും രജിസ്റ്റർ ചെയ്യാനും പ്രയാസം സൃഷ്ടിച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."