റമദാൻ മുന്നൊരുക്കവുമായി എസ്.എഫ്.ഡി.എ; മക്കയിലും ജിദ്ദയിലും ഭക്ഷ്യ സ്ഥാപനങ്ങൾ അടപ്പിച്ചു
റിയാദ്: റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷ്യ ഫാക്ടറികളിലും വെയർഹൗസുകളിലും അതോറിറ്റി ഉദ്യോഗസ്ഥർ ഫീൽഡ് വിസിറ്റുകൾ നടത്തി. വിവിധ ഭാഗങ്ങളിലെ സജ്ജീകരണത്തെക്കുറിച്ച് നേരിട്ട് കണ്ട് വിലയിരുത്തി. എസ്.എഫ്.ഡി.എ സി.ഇ.ഒ ഹിഷാം എസ്. അൽജാദെയുടെ നേതൃത്വത്തിൽ ജിദ്ദയിലും മക്ക മേഖലയിലും നടന്ന പരിശോധനകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾ കണ്ടെത്തി അവ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിയമലംഘനങ്ങൾക്ക് ശ്രദ്ധയിൽപ്പെട്ടാൽ 10 ദശലക്ഷം സഊദി റിയാൽ വരെ പിഴയും, കടകൾ അടപ്പിക്കൽ, തടവ് ശിക്ഷ എന്നിവ ലഭിക്കും. സ്റ്റോറേജ് നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ സംഭരണ ശാലകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നതിന് മുമ്പ് അവയുടെ ഗുണനിലവാരവും ആരോഗ്യ മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്ന് കടയുടമകൾക്ക് അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ലംഘനങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് സി.ഇ.ഒ ഹിഷാം അൽജാദെ വ്യക്തമാക്കി. ഫാക്ടറികൾ മുതൽ വിപണികൾ വരെ നിരീക്ഷണം വരുംദിവസങ്ങളിൽ കർശനമാക്കും. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, പോഷകാഹാര വിവരങ്ങളുടെ കൃത്യത എന്നിവ ഉറപ്പാക്കാൻ മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് അതോറിറ്റി പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
Saudi Food and Drug Authority (SFDA) intensifies nationwide inspections of food factories and warehouses ahead of Ramadan. CEO Hisham Aljadhey confirms the closure of non-compliant facilities, with violators facing fines up to SR10 million.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."