ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ കോടികളുടെ വെട്ടിപ്പും അഴിമതിയും; 62കേന്ദ്രങ്ങളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പും അഴിമതിയും നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ. ഓപ്പറേഷൻ സ്കിൽ ഗാർഡ് എന്ന പേരിൽ 14 ജില്ലകളിലായി 62 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശീലനം നൽകാതെയും ജോലി ലഭിച്ചെന്ന് കാട്ടിയും വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ വഴിയും ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുകയായിരുന്നു.
സ്വന്തം ജീവനക്കാരെ ട്രെയിനികളായി കാണിച്ചും പണം തട്ടിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥരും പദ്ധതി നടത്തിപ്പുകാരായ ഏജൻസികളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. മതിയായ പ്രവൃത്തിപരിചയമില്ലാത്ത ഏജൻസികൾക്ക് വഴിവിട്ട സഹായം നൽകി. പാലക്കാട് ഉദ്യോഗാർഥികളുടെ പേരിൽ ഏജൻസികൾ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങി പണം മാറ്റി. സംഭവത്തിൽ പണം തിരിച്ചുപിടിക്കുന്നതിലും ക്രമക്കേടുകൾ തടയുന്നതിലും പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ റിപ്പോർട്ട് നൽകാനാണ് വിജിലൻസ് നീക്കം. അഴിമതിക്ക് കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കും ശുപാർശ നൽകും.
ഗ്രാമീണമേഖലയിലെ തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലനം നൽകി തൊഴിൽ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന.
വിജിലൻസ് ഡയരക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. വിശദമായ തുടർ പരിശോധന നടത്തുമെന്നു വിജിലൻസ് ഡയരക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."