പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കിയെന്ന് വാർത്ത; കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കലാപശ്രമത്തിന് കേസ്
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ടിവിക്കെതിരെ പൊലിസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകി ആളെയിറക്കി എന്ന തരത്തിൽ വാർത്ത നൽകിയതിനെത്തുടർന്നാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് കേസെടുത്തത്.
തൊഴിലാളികളെ വിതരണം ചെയ്യുന്ന ഒരു മൊബൈൽ ആപ്പ് വഴി മുരളീധരന്റെ റാലിയിലേക്ക് ദിവസവേതനത്തിന് 20 പേരെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയെന്നായിരുന്നു ചാനൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തരമൊരു പരസ്യം താനോ പാർട്ടിയോ നൽകിയിട്ടില്ലെന്നും, തന്നെ അപകീർത്തിപ്പെടുത്താനുള്ള വ്യാജവാർത്തയാണിതെന്നും മുരളീധരൻ ആരോപിച്ചു.
സംഭവത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനും മുരളീധരൻ നേരിട്ട് പരാതി നൽകി. തുടർന്ന്, മുരളീധരന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരം കലാപശ്രമത്തിനാണ് റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പിന്നിലാകുമെന്ന ഭയമാണ് ഇത്തരമൊരു വ്യാജപ്രചാരണത്തിന് കാരണമെന്ന് യുഡിഎഫ് ആരോപിക്കുന്നു. അതേസമയം, വാർത്തയുടെ ഉറവിടം, ആപ്പിൽ പരസ്യം പ്രത്യക്ഷപ്പെട്ടതെങ്ങനെ എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."