2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി
കോഴിക്കോട്: നാലു വർഷ ബിരുദ കോഴ്‌സിന്റെ ഭാഗമായ ഇന്റേൺഷിപ്പിൽ വിദ്യാർഥികൾക്ക് നട്ടംതിരിച്ചിലും പണച്ചെലവുമെന്ന് പരാതി. 2,500 മുതൽ 10,000 രൂപ വരെ ഇന്റേൺഷിപ്പിന് ചെലവഴിക്കേണ്ട സ്ഥിതിയാണ്.
ബിരുദം പൂർത്തിയാക്കുന്നവരെ തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 60 മണിക്കൂറിൽ കുറയാത്ത ഇന്റേൺഷിപ്പ് നിർദേശിച്ചത്. നാലുവർഷ കോഴ്‌സിൽ ആറാം സെമസ്റ്റർ തുടങ്ങുന്നതിന് മുമ്പേ 60 മണിക്കൂർ തൊഴിൽ പരിശീലനം പൂർത്തിയാക്കിയിരിക്കണം.
സ്വകാര്യ മേഖലയിലോ സർക്കാർ മേഖലയിലോ ഉള്ള വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലാണ് ഇന്റേൺഷിപ്പ് ചെയ്യേണ്ടത്. ഓരോ ദിവസത്തെയും ഹാജർ പുസ്തകവും പ്രൊജക്ട് റിപ്പോർട്ടും തയാറാക്കേണ്ടതുണ്ട്. ഇതിൽ ഇന്റേൺഷിപ്പ് സൂപ്പർവൈസറും കോളജിലെ പ്രിൻസിപ്പലും കോഓഡിനേറ്ററും ഒപ്പുവയ്ക്കണം. തുടർമൂല്യനിർണയ സ്‌കോർ 15 അടക്കം 50 ആണ് ഇതിന്റെ മാർക്ക്.
സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഈ മേയിൽ 15 ദിവസത്തെയെങ്കിലും ഇന്റേൺഷിപ്പിന് അവസരം ഉണ്ടാകേണ്ടതുണ്ട്. ഇതിനായി ഇന്റേൺഷിപ്പ് കേരള എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2,700 വിദ്യാർഥികൾ മാത്രമാണ്. ഇന്റേൺഷിപ്പ് കോഓഡിനേറ്റർ പല കോളജുകളിലും ഇല്ലെന്നാണ് പോർട്ടൽ വ്യക്തമാക്കുന്നത്. ഇതിൽ പണം കൊടുക്കുന്നതും കൊടുക്കാത്തതുമായ ഇന്റേൺഷിപ്പ് സ്ഥാപനങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഇപ്പോഴുള്ളത് ഫീസ് വാങ്ങുന്ന സ്ഥാപനങ്ങളാണ്. ഈ അവസരം ഉപയോഗിക്കാൻ ധാരാളം സ്ഥാപനങ്ങൾ മുന്നോട്ടുവരുന്നുണ്ട്. ഉയർന്ന ഫീസ് വാങ്ങി ഇന്റേൺഷിപ്പ് ഏർപ്പാട് ചെയ്യാനും വേതനം കൊടുക്കാതെ വിദ്യാർഥികളുടെ സേവനം ഉപയോഗിക്കാനും സ്ഥാപനങ്ങൾ രംഗത്തുവരുന്നുണ്ട്. പലതും കോളജുകളെ സമീപിച്ച് വിദ്യാർഥികളെ അവിടേക്ക് ആകർഷിക്കാനും ശ്രമിക്കുന്നു.
മധ്യവേനൽ അവധിക്കാലമാണ് ഇന്റേൺഷിപ്പിന് നിർദേശിച്ചത്. എഫ്.വൈ.യു.ജിയുടെ പ്രഥമ ബാച്ചിലെ രണ്ടാമത്തെ മധ്യവേനലവധിക്ക് തൊട്ടുമുമ്പാണ് ഇന്റേൺഷിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ യൂനിവേഴ്‌സിറ്റികൾ നൽകുന്നത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നിർദേശങ്ങൾ വന്നത് ഈ ഫെബ്രുവരി 27നാണ്.
വേണ്ടത്ര മുന്നൊരുക്കമില്ലാതെ നാലുവർഷ ബിരുദ കോഴ്‌സ് ആരംഭിച്ചത് അഴിമതിക്കും കൊള്ളയ്ക്കും ഇടയാക്കുകയാണെന്ന് കാട്ടി കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചാൻസലർ കൂടിയായ ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. ചൂഷണത്തെ സ്ഥാപനവൽക്കരിക്കുന്ന അവസ്ഥയാണെന്ന് നിവേദനത്തിൽ പറയുന്നു.
2,500 മുതൽ 10,320 രൂപയും ജി.എസ്.ടിയും വരെ ഫീസായി സ്വീകരിക്കുന്ന സ്ഥാപനങ്ങളാണ് കേരള ഇന്റേൺഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് ഫീസില്ലാതെ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം ഒരുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Students are up in arms over the internship requirement in the new 4-year degree course, citing financial burdens and lack of clarity. They're expected to spend 60 hours on internships, with costs ranging from ₹2,500 to ₹10,000, sparking concerns about accessibility and fairness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."