സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം
തിരുവനന്തപുരം/കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, സി.പി.എമ്മിൽ മുതിർന്ന നേതാക്കളെ കൂട്ടത്തോടെ വെട്ടാൻ നീക്കം. എ. വിജയരാഘവൻ, എം.എം മണി, പി. ജയരാജൻ, തോമസ് ഐസക് തുടങ്ങിയവർക്കൊന്നും സീറ്റ് ലഭിക്കില്ലെന്നാണ് വിവരം. ഇടുക്കിയിലെ സി.പി.എമ്മിലെ അവസാന വാക്കായ എം.എം മണിക്ക് പകരം ഇക്കുറി ഉടുമ്പൻചോലയിൽ കെ.കെ ജയചന്ദ്രൻ മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇടപെട്ടാണ് ഇടുക്കിയിലെ പട്ടിക തിരുത്തിയത്. എം.എം മണിയുടെ പേരടക്കം ഉൾപ്പെടുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഇത് തിരുത്തിയാണ് ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. മണിക്ക് പുറമെ പി.ബി അംഗമായ എ. വിജയരാഘവൻ, എം. സ്വരാജ്, പി. ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനുണ്ടാകില്ല. വിജയരാഘവന് മത്സരിക്കാൻ പി.ബി അനുമതി നൽകാതിരുന്നപ്പോൾ കെ.കെ ശൈലജയുടെ കാര്യത്തിൽ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം നിർണായകമാകും. വൈപ്പിൻ എം.എൽ.എ കെ.എൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാകുന്നതോടെയാണ് സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളിയത്. മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല.
മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി ഷൈനി വൈപ്പിനിൽ സ്ഥാനാർഥിയാകും. എറണാകുളത്തും തൃക്കാക്കരയിലും പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സി.പി.എം നീക്കം. മുൻപ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിനിർത്തിയവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചതായാണ് വിവരം. കെ.കെ ശൈലജ നിലവിൽ പട്ടികയിലില്ല. എന്നാൽ, ശൈലജയെ മത്സരിപ്പിക്കണമെന്ന അഭിപ്രായം കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമില്ല. ശൈലജയ്ക്ക് മട്ടന്നൂരിനു പകരം പേരാവൂരിൽ മത്സരിക്കാമെന്ന നിർദേശവും ഉയർന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും മത്സരത്തിന് ഉണ്ടാകില്ലെന്നാണ് സൂചന. കോട്ടയത്ത് സുരേഷ് കുറുപ്പ് വീണ്ടും മത്സരിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ടെങ്കിലും അദ്ദേഹം മനസ് തുറന്നിട്ടില്ല. തിരുവനന്തപുരത്ത് 10 സിറ്റിങ് എം.എൽ.എമാരും മത്സരിക്കും. വർക്കലയിൽ വി. ജോയി തന്നെ മത്സരിക്കുന്നതിനാലാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ റഹീം എം.പിക്ക് നൽകിയത്. സംസ്ഥാന സെക്രട്ടേറിയറ്റിലുള്ളവർ മത്സരിച്ചാൽ പ്രചാരണത്തിന് നേതാക്കളുണ്ടാകില്ലെന്നതിനെ തുടർന്ന് പി.കെ ബിജുവും പുത്തലത്ത് ദിനേശനും മത്സരിക്കില്ല. കൊല്ലത്ത് മുകേഷ് ഒഴികെയുള്ള സിറ്റിങ് എം.എൽ.എമാരും പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ള സിറ്റിങ് എം.എൽ.എമാരും മത്സരിക്കും. അടുത്ത ദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ തുടർചർച്ചകൾ നടക്കും.
തുടർഭരണം ഉറപ്പിക്കാൻ ജനകീയ മുഖങ്ങളെ കളത്തിലിറക്കണമെന്നതായിരുന്നു തുടക്കത്തിൽ സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. അതുപ്രകാരം മത്സരരംഗത്തുണ്ടാവണമെന്ന് സംസ്ഥാന നേതൃത്വം കണക്കാക്കിയവരുടെ കൂട്ടത്തിൽ കെ.കെ ശൈലജയ്ക്കു പുറമേ ടി.എം തോമസ് ഐസക്ക്, പി. ജയരാജൻ, എം. സ്വരാജ് എന്നിവരൊക്കെ ഉണ്ടായിരുന്നു. മത്സരത്തിനൊരുങ്ങാൻ പലർക്കും സംസ്ഥാന നേതൃത്വം നിർദേശവും നൽകി. പൊടുന്നനെയാണ് ചിത്രം മാറിയത്. പൊതുസമ്മതരില്ലെങ്കിലും മൂന്നാം പിണറായി സർക്കാർ സാധ്യമാവുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. 2021ൽ 99 സീറ്റുമായാണ് എൽ.ഡി.എഫ് തുടർഭരണമുറപ്പിച്ചത്. യു.ഡി.എഫ് 41 സീറ്റും നേടി. എൽ.ഡി.എഫിൽനിന്ന് 30 സീറ്റെങ്കിലും തിരിച്ചുപിടിച്ചാലേ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകൂ. 100-110 സീറ്റു നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. അങ്ങനെയെങ്കിൽ എൽ.ഡി.എഫിൽനിന്ന് 60 സീറ്റുകളെങ്കിലും പിടിച്ചെടുക്കണം. അത്തരമൊരു അട്ടിമറി നടക്കില്ലെന്ന ആത്മവിശ്വാസം എൽ.ഡി.എഫിനുണ്ട്.
കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 20-25 സീറ്റുകളേ ഇത്തവണ യു.ഡി.എഫ് അധികം പിടിക്കാൻ സാധ്യതയുള്ളൂവെന്നാണ് സി.പി.എം കണക്കുകൂട്ടൽ. അതായത് 60-65 സീറ്റ്. അങ്ങനെ വന്നാലും 75 സീറ്റിനു മുകളിൽ എളുപ്പത്തിൽ നേടാമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. കെ.കെ ശൈലജയോ തോമസ് ഐസക്കോ എം. സ്വരാജോ ഈ സീറ്റുകൾ നേടുന്നതിൽ അനിവാര്യരല്ലെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം.
ശൈലജയുടെ സ്ഥാനാർഥിത്വം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
സി.പി.എമ്മിന് കണ്ണൂരിൽ സ്ഥാനാർഥിനിർണയം കീറാമുട്ടി. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജയുടെ സ്ഥാനാർഥിത്വം ഉൾപ്പെടെ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ വീണ്ടും ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന് ഒഴികെ, ഉറച്ച സീറ്റുകളിൽ രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കിയതോടെയാണ് മട്ടന്നൂരിൽ നിന്ന് ശൈലജയെ ഒഴിവാക്കാൻ നീക്കം നടക്കുന്നത്. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ നേതാവ് വി.കെ സനോജിന്റെ പേരിനായിരുന്നു മുൻതൂക്കം. പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ കെ.കെ ശൈലജ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിർത്തിയതുപോലെ പേരാവൂരിലും തന്നെ ബലിയാടാക്കരുതെന്നായിരുന്നു ശൈലജയുടെ അഭ്യർഥന. എന്നാൽ, തുടർഭരണമെന്ന അമിത ആത്മവിശ്വാസമാണ്, കണ്ണൂർ ജില്ലാ കമ്മിറ്റി നൽകിയ സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ശൈലജയെ വെട്ടാൻ സി.പി.എം നേതൃത്വത്തിന് ധൈര്യം നൽകുന്നത്. പേരാവൂരിൽ മത്സരിക്കാൻ വിസമ്മതമറിയിച്ച സ്ഥിതിക്ക് കെ.കെ ശൈലജയില്ലാത്ത അന്തിമ സ്ഥാനാർഥിപ്പട്ടികയാവും ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിക്കുക.
The CPM is reportedly cutting ties with senior leaders like A. Vijayaraghavan, MM Mani, P. Jayarajan, and Thomas Isaac in the upcoming Kerala assembly elections. MM Mani, a stalwart in Idukki, is being replaced by KK Jayachandran in Udumbanchola.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."