മുന്നോക്ക ജാതി സംവരണം; പ്രതിരോധിക്കേണ്ടത് വിദ്യാർഥി - യുവജനങ്ങൾ
അവിഹിതവും അനധികൃതവുമായ 103ാം ഭരണഘടനാഭേദഗതിയെ തുടർന്ന് മുന്നോക്ക ജാതിയിലുള്ളവർക്ക് വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും 10% സംവരണം നൽകാനുള്ള കേന്ദ്ര- സംസ്ഥാന ഗവൺമെൻ്റ് തീരുമാനം ഏഴുവർഷം പിന്നിട്ടിരിക്കുകയാണ്. ഇത് രാജ്യത്തുണ്ടാക്കുന്ന സാമൂഹിക അസന്തുലിതത്വം വിവരണാതീതമാണ്. അതിനെക്കാൾ ദയനീയമാണ് ഇതിനെതിരേ മൗനം പാലിക്കുന്ന കേരളത്തിലെ വിദ്യാർഥി- യുവജനങ്ങളും ജീവനക്കാരും.
യഥാർഥത്തിൽ സംവരണത്തിൻ്റെ നേരിട്ടുള്ള ഗുണഭോക്താക്കൾ വിദ്യാർഥിസമൂഹമാണ്. പഠിക്കാൻ അഡ്മിഷനും പഠിച്ചുകഴിഞ്ഞാൽ ഉദ്യോഗത്തിനുമാണ് സംവരണം പ്രയോജനപ്പെടുക. സംസ്ഥാനത്ത് ഒരു ഡസനോളം ചെറുതും വലുതുമായ വിദ്യാർഥി സംഘടനകൾ സ്കൂൾ, കോളജ് തലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. യഥാർഥത്തിൽ മുന്നോക്ക സംവരണം അതിവേഗം നടപ്പാക്കാനുള്ള സർക്കാർ തീരുമാനം അനിവാര്യമായും തിരിച്ചറിയേണ്ടതും ഈ വിഭാഗംതന്നെയായിരുന്നു.
2025ലെ നീറ്റ് വഴിയുള്ള കേരളത്തിലെപ്പോലും എം.ബി.ബി.എസ് സീറ്റ് അലോട്ട്മെൻ്റ് റാങ്ക് ലിസ്റ്റ് പരിശോധിച്ചാൽ ഭീകരമായ അന്തരം മനസിലാവും. സർക്കാർ മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടിയ മുസ്‌ലിം വിദ്യാർഥിയുടെ അവസാനത്തെ റാങ്ക് 917 ഉം ഈഴവ വിഭാഗത്തിലെ വിദ്യാർഥിക്ക് 1267 ഉം ആണ്. എന്നാൽ മുന്നോക്കവിഭാഗത്തിലെ വിദ്യാർഥികൾക്ക് കിട്ടിയ സംവരണ സീറ്റിലെ അവസാനത്തെ റാങ്ക് 2842 ആണ്. ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ-ഉദ്യോഗരംഗത്ത് ദയനീയമാവിധം പിന്നോക്കമുള്ള വിവിധ സാമൂഹിക വിഭാഗങ്ങൾക്കെതിരേ മെറിറ്റിൽ മാത്രമേ അവസരം നൽകാവൂ എന്ന് സവർണ വിഭാഗം ഉയർത്തിയിരുന്ന അടിസ്ഥാനരഹിതവും നീതിരഹിതവുമായ വാദഗതി എത്ര വേഗമാണ് വിസ്മൃതിയിലായത്.
1475ാം റാങ്കുകാരനായ മുസ്്ലിമിനും 1577ാം റാങ്കുകാരാനായ ഈഴവനും 3201ആം റാങ്കുകാരാനായ പട്ടികജാതിക്കാരനും കിട്ടാത്ത എം.ബി.ബി.എസ് സീറ്റാണ് 8461ആം റാങ്കുകാരാനായ നായർക്കും നമ്പൂരിക്കും മുൻ അക്കാദമിക വർഷം സർക്കാർ അനുവദിച്ചത്. മുസ്്ലിം വിദ്യാർഥിയെക്കാൾ 6986ാം റാങ്കുകൾക്കും ഈഴവവിഭാഗത്തിലെ വിദ്യാർഥികളെക്കാൾ 6884 റാങ്കുകൾക്കും പട്ടിക വിഭാഗത്തിലെ വിദ്യാർഥികളെക്കാൾ 5251 റാങ്കുകൾക്ക് പിന്നിലായിരുന്ന നായർ, നമ്പൂതിരി വിഭാഗത്തിലെ വിദ്യാർഥികൾക്ക് മുന്നോക്ക ജാതിസംവരണത്തിന് പേരിൽ എം.ബി.ബി.എസിന് അഡ്മിഷൻ സർക്കാർ കോളജിൽ ഉറപ്പാക്കാൻ കഴിഞ്ഞ വിവരം സംസ്ഥാനത്തെ ലക്ഷോപലക്ഷം വരുന്ന വിദ്യാർഥി സമൂഹത്തിൽ 80 ശതമാനം വരുന്ന പിന്നോക്കവിഭാഗത്തിലെ വിദ്യാർഥി-യുവജനസമൂഹം തിരിച്ചറിയുന്നുണ്ടോ?
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമനത്തിലും ഏറ്റവും താഴത്തെ റാങ്കുകാരായ മുന്നോക്കവിഭാഗത്തിലെ ഉദ്യോഗാർഥികൾ ജോലി ഉറപ്പാക്കുന്നുണ്ട്. 2019 ജനുവരിയിൽ ഭരണഘടനാ ഭേദഗതിയിലൂടെ മുന്നോക്കവിഭാഗത്തിന് രാജ്യത്തുടനീളം സംവരണം നടപ്പാക്കുന്നതിന് മുമ്പുതന്നെ 2017 നവംബർ 15ൻ്റെ സംസ്ഥാന കാബിനറ്റ്, നായർ നമ്പൂതിരി വിഭാഗത്തിന് ഉദ്യോഗത്തിൽ 10 ശതമാനം സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. മൊത്തം 6120 ജീവനക്കാരുള്ള ദേവസ്വം ബോർഡിൽ, 5870 (95.91%) പേരും നായർ നമ്പൂതിരി ബ്രാഹ്മണ വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിനാണ് വീണ്ടും 10% കൂടി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 2.0 പഠനം അനുസരിച്ച് മുന്നോക്ക ഹിന്ദുക്കൾ തങ്ങളുടെ ജനസംഖ്യാനുപാതത്തെക്കാൾ 42.7 ശതമാനവും മുന്നോക്ക ക്രിസ്ത്യാനികൾ 11 ശതമാനവും സംസ്ഥാന സർവിസിൽ അധികം ലഭിച്ചിട്ടുണ്ട്. ഇ.ഡബ്ല്യു.എസ് വിദ്യാഭ്യാസ, ഉദ്യോഗരംഗത്ത് നടപ്പാക്കിയതോടെ കേന്ദ്ര-സംസ്ഥാന ഗവർമെന്റുകളുടെ വിദ്യാഭ്യാസപ്രവേശനത്തിലും ഉദ്യോഗപ്രവേശനത്തിലും കടുത്ത വിവേചനമാണ് നിലനിൽക്കുന്നത്. യു.പി.എസ്.സി, എസ്.എസ്.സി, ബാങ്കിങ് നിയമന ഏജൻസികൾ തുടങ്ങിയവയുടെ നിയമന ശുപാർശ പട്ടികകൾ പരിശോധിച്ചാൽ ഭീതിദമായ ഈ അന്തരം കാണാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."