ശക്തികുളങ്ങര ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18-കാരൻ മരിച്ചു; അന്വേഷണത്തിന് പ്രത്യേക സംഘം, പ്രതികൾക്കായി വലവീശി പൊലിസ്
കൊല്ലം: ശക്തികുളങ്ങര ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18-കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്നാണ് അന്ത്യം.
സംഭവം ഇങ്ങനെ;
കഴിഞ്ഞ ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് നേരെ ക്രൂരമായ മർദ്ദനമുണ്ടായത്. അക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണോ അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ അക്രമത്തിന് പിന്നിലെന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.
അന്വേഷണം ഊർജ്ജിതം
കേസ് അന്വേഷണത്തിനായി കൊല്ലം സിറ്റി പൊലിസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു.ശക്തികുളങ്ങര എസ്.എച്ച്.ഒ പ്രസാദ് എം.ആറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക.കൊല്ലം എ.സി.പി രാജേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.കേസിൽ രണ്ട് പ്രതികളെ ഇതിനോടകം പൊലിസ് പിടികൂടിയിട്ടുണ്ട്.സംഭവത്തിൽ നേരിട്ട് പങ്കുള്ള നാല് പ്രതികൾ കൂടി ഒളിവിൽ കഴിയുകയാണ്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ഉത്സവപ്പറമ്പുകളിലെ അക്രമസംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടിയെടുക്കുമെന്ന് പൊലിസ് വ്യക്തമാക്കി. ഹരികൃഷ്ണന്റെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."