തെരഞ്ഞെടുപ്പിലൂടെ നേപ്പാളിനെ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന ജെന്‍ സികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്ന ഫലത്തില്‍ കണ്ണുനട്ട് പുതുതലമുറ
സോഷ്യല്‍ മീഡിയയില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ നേപ്പാളിലെ ഭരണകൂടത്തിനെതിരെ ജെന്‍സികള്‍ തീര്‍ത്ത പ്രക്ഷോഭം ഏതാണ്ട് ആറു മാസം പിന്നിടുമ്പോള്‍ നേപ്പാള്‍ പുതിയൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. പതിറ്റാണ്ടുകളായി അധികാരം കൈയ്യാളിയിരുന്ന പ്രായമായ നേതാക്കളും, മാറ്റം ആഗ്രഹിക്കുന്ന ആധുനിക യുവത്വവും തമ്മിലുള്ള ഒരു നേരിട്ടുള്ള യുദ്ധമായി ഈ തിരഞ്ഞെടുപ്പ് മാറി കഴിഞ്ഞിട്ടുണ്ട്. സുശീല കര്‍ക്കിയുടെ കീഴിയിലെ ഇടക്കാല സര്‍ക്കാരാണ് പ്രക്ഷോഭാനന്തരം നേപ്പാള്‍ ഭരിച്ച് കൊണ്ടിരിക്കുന്നത്. ഇടക്കാല സര്‍ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ട് മാര്‍ച്ച് 5ന് നേപ്പാള്‍ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. 275 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വിപ്ലവത്തിന്റെ കനലുകള്‍: 2025ലെ പ്രക്ഷോഭം:
ഈ രാഷ്ട്രീയ മാറ്റത്തിന്റെ വേരുകള്‍ കിടക്കുന്നത് 2025 സെപ്റ്റംബറിലെ ജനകീയ പ്രക്ഷോഭത്തിലാണ്. അഴിമതിയും ഭരണസ്തംഭനവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കിടയിലേക്ക് അന്നത്തെ കെ.പി. ശര്‍മ്മ ഒലി സര്‍ക്കാര്‍ എറിഞ്ഞുകൊടുത്ത തീപ്പൊരിയായിരുന്നു 'സോഷ്യല്‍ മീഡിയ നിരോധനം'. ഡിജിറ്റല്‍ യുഗത്തില്‍ വളര്‍ന്ന പുതിയ തലമുറയ്ക്ക് (Gen Z) ഇത് തങ്ങളുടെ മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമായി തോന്നി.
കാഠ്മണ്ഡുവിലെ തെരുവുകള്‍ യുവാക്കളെക്കൊണ്ട് നിറഞ്ഞു. പോലീസുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ 70ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെങ്കിലും, ആ പോരാട്ടം അവസാനിച്ചത് പ്രധാനമന്ത്രിയുടെ രാജിയോടെയാണ്. ആ വിപ്ലവത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നാം കാണുന്ന ഈ തിരഞ്ഞെടുപ്പ്.
അധികാരത്തിന്റെ പുതിയ മുഖങ്ങള്‍: ബാലന്‍ ഷായും ആര്‍.എസ്.പി.യും:
നേപ്പാള്‍ രാഷ്ട്രീയത്തിലെ ഇന്നത്തെ ഏറ്റവും വലിയ താരം 35 വയസ്സുകാരനായ ബാലന്‍ ഷാ ആണ്. ഒരു പ്രശസ്ത റാപ്പറും സിവില്‍ എഞ്ചിനീയറുമായ അദ്ദേഹം കാഠ്മണ്ഡുവിന്റെ മേയര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത നല്‍കി.
ഇത്തവണ അദ്ദേഹം നേരിട്ട് കെ.പി. ശര്‍മ്മ ഒലിക്കെതിരെ മത്സരിക്കുന്നത് വെറുമൊരു സീറ്റിന് വേണ്ടിയല്ല, മറിച്ച് നേപ്പാളിന്റെ പഴയ രാഷ്ട്രീയ ശൈലിയെ വേരോടെ പിഴുതെറിയാനാണ്. അദ്ദേഹത്തോടൊപ്പം 'രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി (ഞടജ)' ഉയര്‍ത്തുന്ന 'ഡിജിറ്റല്‍ ഗവേണന്‍സ്', 'അഴിമതി രഹിത ഭരണം' എന്നീ വാഗ്ദാനങ്ങള്‍ വിദ്യാസമ്പന്നരായ യുവാക്കളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നുണ്ട്.
സുശീല കര്‍ക്കിയുടെ നിര്‍ണ്ണായകമായ ഇടക്കാല ഭരണം:
പ്രക്ഷോഭത്തിന് ശേഷം രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ അവര്‍, നിഷ്പക്ഷമായ ഒരു തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് വേണ്ടി വലിയ ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ അതിര്‍ത്തികള്‍ അടച്ചും സുരക്ഷ ശക്തമാക്കിയും അട്ടിമറികള്‍ ഒന്നുമെ നടക്കാതെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുളള തയ്യാറെടുപ്പുകള്‍ സുശീല കര്‍ക്കിയുടെ നേതൃത്യത്തില്‍ നടന്ന് കഴിഞ്ഞു.
പ്രധാന ചര്‍ച്ചാവിഷയങ്ങള്‍: തൊഴിലും, കുടിയേറ്റവും:
നേപ്പാളിലെ ജനസംഖ്യയുടെ പകുതിയോളവും (ഏകദേശം 46%) 24 വയസ്സില്‍ താഴെയുള്ളവരാണ്. ഇവരുടെ മുന്നിലെ ഏറ്റവും വലിയ ചോദ്യം തൊഴിലില്ലായ്മയാണ്.
മെച്ചപ്പെട്ട ജീവിതത്തിനായി ദശലക്ഷക്കണക്കിന് യുവാക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കുടിയേറുന്നത് നേപ്പാളിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. സ്വന്തം നാട്ടില്‍ ജോലി വേണമെന്നതാണ് പുതിയ വോട്ടര്‍മാരുടെ പ്രധാന ആവശ്യം.
പഴയ താവഴികള്‍:
നേപ്പാളി കോണ്‍ഗ്രസ്, യു.എം.എല്‍, മാവോയിസ്റ്റ് പാര്‍ട്ടികള്‍ തുടങ്ങിയ വമ്പന്‍ പാര്‍ട്ടികള്‍ ഇപ്പോഴും തങ്ങളുടെ വോട്ട് ബാങ്കുകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ 10 ലക്ഷത്തോളം വരുന്ന പുതിയ വോട്ടര്‍മാര്‍ ഇവരെ കൈവിടുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യനേപ്പാള്‍ ബന്ധവും സുരക്ഷയും:
തിരഞ്ഞെടുപ്പ് സുതാര്യമായി നടത്താന്‍ ഇന്ത്യയുമായുള്ള അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. നേപ്പാളിലെ ഈ രാഷ്ട്രീയ മാറ്റം അയല്‍രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ അയല്‍പക്കത്ത് വരുന്നത് മേഖലയുടെ സമാധാനത്തിന് അനിവാര്യമാണ്.
പ്രക്ഷോഭാനന്തരം ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പിലൂടെ പുതിയ സര്‍ക്കാര്‍ രൂപം കൊണ്ട് ബംഗ്ലാദേശ് സ്ഥിരത കൈവരിച്ച് വരുന്നത് അയല്‍ രാജ്യമായ നേപ്പാളിനും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പശ്ചിമേശ്യയില്‍ യുദ്ധം തുടരുന്നതിനിടയില്‍ നേപ്പാളില്‍ പുതിയ സര്‍ക്കാര്‍ രൂപപ്പെടുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ നേപ്പാള്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് എന്തായിരിക്കുമെന്നത് കണ്ടറിയണം. ഇന്ന് വൈകീട്ടോടെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തന്നെ വോട്ടുകള്‍ എണ്ണി തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."