മൂന്ന് മാസം നീണ്ട രഹസ്യ നീക്കം, ഒടുവിൽ 'ഓപ്പറേഷൻ കൽക്കി'; രാജ്യത്തെ വിറപ്പിച്ച ലഹരി മാഫിയയെ പൂട്ടി എൻസിബി ദൗത്യം
ന്യൂഡൽഹി: അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രാജ്യത്തുടനീളം മാരക ലഹരിമരുന്നുകൾ വിതരണം ചെയ്തിരുന്ന 'ടീം കൽക്കി' എന്ന സംഘത്തെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) തകർത്തു. മൂന്ന് മാസം നീണ്ട അതീവ രഹസ്യമായ 'ഓപ്പറേഷൻ കൽക്കി'യിലൂടെ സംഘത്തലവൻ അനുരാഗ് താക്കൂർ, കൂട്ടാളി വികാസ് റാത്തി എന്നിവരെ ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന ലഹരി ഉറവിടമായിരുന്നു ഈ സംഘം.
പിടിച്ചെടുത്തത് മാരക ലഹരിവസ്തുക്കൾ
പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരിശേഖരമാണ് കണ്ടെടുത്തത്:2338 എൽ.എസ്.ഡി (LSD) സ്റ്റാമ്പുകൾ,3.6 കിലോഗ്രാം ലിക്വിഡ് എം.ഡി.എം.എ (MDMA),160 എക്സ്റ്റസി ഗുളികകൾ,വൻതോതിൽ ചരസ്, ആംഫറ്റമിൻ എന്നിവയും പിടിച്ചെടുത്തു. വിദേശത്തുനിന്നെത്തിയ പാഴ്സലുകളും വിതരണത്തിന് തയ്യാറാക്കിയ 13 പാഴ്സലുകളും ഇതിൽ ഉൾപ്പെടുന്നു.
തിഹാർ ജയിലിൽ വിരിഞ്ഞ 'ക്രിമിനൽ ബുദ്ധി'
നേരത്തെ ലഹരിമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിഞ്ഞിരുന്നവരാണ് അനുരാഗ് താക്കൂറും വികാസ് റാത്തിയും. ജയിലിലെ പരിചയത്തിന് ശേഷം പുറത്തിറങ്ങിയ ഇവർ 'ടീം കൽക്കി' എന്ന പേരിൽ ശൃംഖല ആരംഭിക്കുകയായിരുന്നു. ഡാർക്ക് വെബ് ഫോറമായ 'ഡ്രെഡ്ഡിൽ' (Dread) ഇവർക്ക് ഫോർ സ്റ്റാർ റേറ്റിംഗ് ഉണ്ടായിരുന്നു എന്നത് ഇവരുടെ ഇടപാടുകളുടെ വ്യാപ്തി വ്യക്തമാക്കുന്നു.
പ്രവർത്തനരീതി: അതീവ രഹസ്യം
സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ഡാർക്ക് വെബ് പ്ലാറ്റ്‌ഫോമുകളും 'സെഷൻ' (Session) എന്ന എൻക്രിപ്റ്റഡ് ആപ്പും വഴിയാണ് ഇവർ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്.പണമിടപാടുകൾ പിടിക്കപ്പെടാതിരിക്കാൻ മൊനീറോ (Monero), യു.എസ്.ഡി.റ്റി (USDT) തുടങ്ങിയ ക്രിപ്റ്റോ കറൻസികളാണ് ഉപയോഗിച്ചിരുന്നത്.നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ, ലഹരിമരുന്ന് ഒരു രഹസ്യ സ്ഥലത്ത് വെച്ച ശേഷം അതിന്റെ ലൊക്കേഷൻ ഉപഭോക്താവിന് അയച്ചു കൊടുക്കുന്ന ഡെഡ് ഡ്രോപ്പ് (Dead Drop) രീതിയാണിത് ഇവർ ഉപയോോഗിച്ചിരുന്നത്.
കേരളം, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് വഴിയും സ്വകാര്യ കൊറിയർ വഴിയുമാണ് ഇവർ ലഹരി എത്തിച്ചിരുന്നത്. 2025 ജനുവരി മുതൽ മാത്രം ആയിരത്തിലധികം പാഴ്സലുകൾ ഇവർ വിതരണം ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര ബന്ധം
നെതർലാൻഡ്‌സ്, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. ഈ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും എൻ.സി.ബി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ലഹരിമരുന്ന് കടത്തിനെതിരെയുള്ള വിവരങ്ങൾ നൽകാൻ എൻ.സി.ബിയുടെ ടോൾ ഫ്രീ നമ്പറായ 1933-ൽ ബന്ധപ്പെടാം. വിവരങ്ങൾ നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."