ഉത്സവപ്പറമ്പിലെ തല്ലിനിടെ തലക്ക് അടിയേറ്റ യുവാവ് മരിച്ചു; കൊലപാതകമെന്ന് നിഗമനം, വഴിത്തിരിവ്
കോഴിക്കോട്: കോഴിക്കോട് പിലാശ്ശേരിയിൽ ഉത്സവ പറമ്പിൽ നിന്നും തിരിച്ചെത്തിയ യുവാവ് പിന്നീട് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കളരിക്കണ്ടി സ്വദേശി ബാബുവാണ് മരിച്ചത്. മരണത്തിന് കാരണമായത് തലക്കേറ്റ ക്ഷതമാണ് എന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതോടെ ബാബുവിന്റെ മരണം സ്വാഭാവിക മരണമല്ലെന്നും പിന്നിൽ കൊലപാതക സാധ്യതയുണ്ടെന്ന നിഗമനത്തിലുമാണ് പൊലിസ്.
പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത് പ്രകാരം മരണത്തിന് കാരണമായത് തലക്കേറ്റ ക്ഷതമാണ്. ഇതിന് കാരണമായേക്കാവുന്ന സംഘർഷം പിലാശ്ശേരിയിൽ ഉത്സവ സമയത്ത് ഉണ്ടായിരുന്നു. ബാബുവിനെ ഉത്സപറമ്പിൽ വെച്ച് ഒരു സംഘം മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ക്വട്ടേഷൻ സംഘം ഉൾപ്പെടെ ഉത്സവപ്പറമ്പിൽ എത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, അക്രമത്തിനു കാരണം സ്വത്ത് തർക്കമാണെന്നും ആരോപണമുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞതായാണ് വിവരം. സംഭവത്തിൽ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
നേരത്തെ കൊല്ലത്ത് ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. കുന്നത്തൂർ ഐവർകാല സ്വദേശിയാണ് ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മർദ്ദനത്തിൽ ഹരികൃഷ്ണൻ്റെ സഹോദരൻ ജയകൃഷ്ണനും പരുക്കേറ്റിരുന്നു. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ഇരുവരെയും ആക്രമിച്ചത്.
കഴിഞ്ഞ ദിവസം താമരശ്ശേരി ഇരട്ടക്കുളങ്ങരയിൽ കാവിലെ ഉത്സവത്തിനിടെയും തർക്കം ഉണ്ടാവുകയും മൂന്ന് പേർക്ക് കുത്തേൽക്കുകയും ചെയ്തിരുന്നു. കാവിലെ ഉത്സവം സംബന്ധിച്ചുണ്ടായ തർക്കമാണ് ഗുരുതര ആക്രമണത്തിലേക്ക് നീങ്ങിയത്. കാവിലെ ശൂലവും കോമരത്തിന്റെ വാളും ഉപയോഗിച്ചായിരുന്നു മൂന്ന് പേർക്ക് പരുക്കേറ്റത്. വാളുകൊണ്ടുള്ള വീശലിൽ രണ്ടു പേരുടെ വയറിന് കുത്തേൽക്കുകയും ഒരാളുടെ തലയിൽ മുറിവേറ്റൽക്കുകയുമായിരുന്നു. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റു. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) വിനോദ് (49) ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."