വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത
പത്തനംതിട്ട: ആറന്മുളയിൽ വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് രക്ഷപ്പെടാൻ ആറ്റിൽ ചാടിയ പ്രതിയെ സാഹസികമായി പിടികൂടി പൊലിസ്. കോഴഞ്ചേരി സ്വദേശിനി പ്രസന്നയുടെ നാലു പവന്റെ മാല കവർന്ന കുറുന്താർ സ്വദേശി രാജേഷാണ് ആറന്മുള പൊലിസിന്റെ പിടിയിലായത്.
സംഭവം നടന്നത് ഇങ്ങനെ
പ്രസന്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ രാജേഷ് ഇവരുടെ നാല് പവനോളം വരുന്ന താലിമാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. നാട്ടുകാർ പിന്നാലെ കൂടിയതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ പ്രതി ആറ്റിലേക്ക് ചാടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറന്മുള പൊലിസ് സംഘം ഒട്ടും വൈകാതെ തന്നെ പ്രതിക്ക് പിന്നാലെ ആറ്റിലേക്ക് ചാടുകയായിരുന്നു.
സാഹസികമായി പിടികൂടി
ആറ്റിലെ ഒഴുക്കിനെയും വെല്ലുവിളിച്ച് നീങ്ങിയ പൊലിസുകാർ പ്രതിയെ വെള്ളത്തിൽ വെച്ച് തന്നെ കീഴ്‌പ്പെടുത്തി കരയ്‌ക്കെത്തിച്ചു. സിനിമയെ വെല്ലുന്ന രീതിയിലുള്ള പൊലിസിന്റെ ഈ സാഹസിക നീക്കത്തെ നാട്ടുകാർ അഭിനന്ദിച്ചു. എന്നാൽ, ആറ്റിൽ വെച്ച് നടന്ന പിടിവലിക്കിടയിലോ മറ്റോ പ്രതി മാല നഷ്ടപ്പെട്ടതായാണ് സൂചന. ആറ്റിൽ നിന്ന് രാജേഷിനെ പിടികൂടിയെങ്കിലും തട്ടിയെടുത്ത മാല കണ്ടെത്താനായിട്ടില്ല.
പ്രതിയെ പൊലിസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. തൊണ്ടിമുതൽ കണ്ടെത്താനായി ആറ്റിൽ തിരച്ചിൽ നടത്താനാണ് പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."