വ്യക്തിപ്രഭാവം തുണയാകുമോ അതോ അതൃപ്തി തിരിച്ചടിയാകുമോ?; സ്ഥാനാർഥി നിർണ്ണയത്തിൽ ഹൈക്കമാൻഡിന് കത്തയച്ച് ശശി തരൂർ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടരികിൽ നിൽക്കെ, കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. സീറ്റ് നിർണ്ണയത്തിൽ തന്നെ പാടേ അവഗണിക്കുന്നു എന്ന പരാതിയുമായി ശശി തരൂർ എംപി രംഗത്തെത്തിയപ്പോൾ, കണ്ണൂർ സീറ്റിനായി കടുത്ത സമ്മർദ്ദ തന്ത്രവുമായി കെ. സുധാകരനും ഉറച്ചുനിൽക്കുകയാണ്.
കോൺഗ്രസിന്റെ സ്ഥാനാർഥി ചർച്ചകളിൽ നിന്ന് തന്നെ ബോധപൂർവ്വം ഒഴിവാക്കുന്നു എന്നാണ് ശശി തരൂരിന്റെ പ്രധാന പരാതി. തന്റെ പാർലമെന്റ് മണ്ഡലത്തിലെ കാര്യങ്ങൾ പോലും തന്നെ അറിയിക്കുന്നില്ലെന്നും അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചു. ലോക്സഭാ എംപി എന്ന നിലയിലുള്ള പ്രാഥമിക പരിഗണന പോലും ചർച്ചകളിൽ ലഭിച്ചില്ല എന്നും തരൂർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം മണ്ഡലം സിഎംപിക്ക് കൈമാറാനുള്ള നീക്കത്തിലും തരൂർ കടുത്ത അതൃപ്തിയിലാണ്.
പാർട്ടിയുടെ അവഗണന തുടർന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന കാര്യം തരൂർ ക്യാമ്പ് ആലോചിക്കുന്നുണ്ട്. തലസ്ഥാനത്ത് തരൂരിന്റെ വ്യക്തിപ്രഭാവം വോട്ടായി മാറുന്ന സാഹചര്യത്തിൽ, അദ്ദേഹം പിണങ്ങുന്നത് പാർട്ടിയുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
മറുഭാഗത്ത് കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കെ. സുധാകരൻ. നിലവിൽ കണ്ണൂരിലെ വസതിയിൽ തുടരുന്ന സുധാകരനെ ഡൽഹിയിലെത്തിച്ച് അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഹൈക്കമാൻഡ്. ഒരാൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല, പക്ഷേ അന്തിമ തീരുമാനം പാർട്ടിയുടേതാണ്. സുധാകരൻ ഡൽഹിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി രമേശ് ചെന്നിത്തല സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും പ്രവർത്തകരെ പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം സുധാകരനോട് ആവശ്യപ്പെട്ടു. എന്നാൽ, സീറ്റ് ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഡൽഹിയിലേക്ക് വരികയുള്ളൂ എന്ന നിലപാടിലാണ് സുധാകരൻ.
ഗ്രൂപ്പ് പോരുകളും സീറ്റ് തർക്കങ്ങളും മുറുകുന്നത് തെരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിന് തലവേദനയാകുകയാണ്. സുധാകരന്റെ അനുയായികൾ കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഹൈക്കമാൻഡ് നടത്തുന്ന ഇടപെടലുകൾ പാർട്ടിയുടെ ഐക്യത്തെ ബാധിക്കുമെന്നുറപ്പാണ്.
Internal friction within the Congress party has intensified ahead of the upcoming assembly elections, with MP Shashi Tharoor expressing strong discontent over being sidelined in the candidate selection process. Tharoor has formally approached the party High Command, alleging that he was excluded from discussions regarding his own constituency and voicing his disapproval over the potential move to hand over the Thiruvananthapuram seat to the CMP.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."