വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ
ബെർലിൻ: വെസ്റ്റ് ബാങ്കിലെ ഇസ്റാഈൽ അധിനിവേശം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭ. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 36,000ത്തിലധികം ഫലസ്തീനികൾ തങ്ങളുടെ മണ്ണിൽ നിന്നും നിർബന്ധിതമായി കുടിയിറക്കപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്റാഈലിന്റെ ഈ നടപടികൾ ആസൂത്രിതമായ 'വംശീയ ഉന്മൂലന'ത്തിന്റെ (Ethnic Cleansing) ഭാഗമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
അനധികൃത കുടിയേറ്റവും കൂട്ടപ്പലായനവും
2024 നവംബർ മുതൽ 2025 ഒക്ടോബർ 31 വരെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് യുഎൻ ഈ റിപ്പോർട്ട് തയ്യാറാക്കിയത്. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഔദ്യോഗികമായി ഇസ്റാഈലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങൾ അതിവേഗത്തിലാണ് നടക്കുന്നത്. യുഎന്നിന്റെ പ്രാദേശിക ഓഫീസുകൾ, വിവിധ സർക്കാർ സ്രോതസ്സുകൾ, സന്നദ്ധ സംഘടനകൾ എന്നിവ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.
ഗൂഢാലോചനയെന്ന് ആരോപണം
2023 ഒക്ടോബറിൽ ഗസ്സ യുദ്ധം ആരംഭിച്ചതിന് പിന്നാലെ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇസ്റാഈൽ അധികൃതരുടെ ഒത്താശയോടെയും കൃത്യമായ ആസൂത്രണത്തോടെയുമാണ് ഈ കുടിയേറ്റങ്ങൾ നടക്കുന്നത്. പലയിടങ്ങളിലും ഇസ്റാഈൽ സൈന്യം നേരിട്ട് കുടിയിറക്കലുകളിൽ പങ്കാളികളാകുന്നുവെന്നും യുഎൻ കുറ്റപ്പെടുത്തുന്നു. സ്വതന്ത്ര ഫലസ്തീൻ എന്ന ആശയത്തിന്റെ അടിത്തറയായ വെസ്റ്റ് ബാങ്കിനെ കീറിമുറിക്കുന്നതിലൂടെ സമാധാന ചർച്ചകളെ ഇല്ലാതാക്കുകയാണ് ഇസ്റാഈൽ ലക്ഷ്യമിടുന്നത്.
ഇസ്റാഈലിന്റെ നിലപാട്
അതേസമയം, ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിനെ തള്ളാനാണ് ഇസ്റാഈൽ നീക്കം. മനുഷ്യാവകാശ ഏജൻസിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് ജനീവയിലെ ഇസ്റാഈൽ മിഷന്റെ വാദം. വെസ്റ്റ് ബാങ്ക് പ്രദേശം തങ്ങളുടെ ചരിത്രപരവും വിശ്വാസപരവുമായ ഭൂമിയാണെന്നാണ് ഇസ്റാഈലിന്റെ അവകാശവാദം. നിലവിൽ അഞ്ച് ലക്ഷത്തിലധികം ഇസ്റാഈലി കുടിയേറ്റക്കാരാണ് അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ച് ഈ പ്രദേശത്ത് താമസിക്കുന്നത്.
ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി നടക്കുന്ന ഈ കൂട്ടായ കുടിയിറക്കലുകൾ ഫലസ്തീൻ ജനതയുടെ നിലനിൽപ്പിനെത്തന്നെ ഭീഷണിയിലാക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആശങ്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."