യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും
ദുബൈ: അമേരിക്ക-ഇസ്രായേൽ–ഇറാൻ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതം യുഎഇയിലും ശക്തമാകുന്നതിനിടെ ദുബൈയിൽ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയോ ശമ്പളക്കുറവ് നേരിടുകയോ ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ടൂറിസം, വ്യോമയാനം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, കാറ്ററിങ് തുടങ്ങിയ മേഖലകളിലാണ് മാന്ദ്യം കൂടുതൽ പ്രകടമായിരിക്കുന്നതെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ദുബൈയിലെ ഒരു കാറ്ററിങ് സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇന്ത്യൻ പ്രവാസി മുജീബ് റഹ്മാന് ജോലി നഷ്ടമായതായി റിപ്പോർട്ടിൽ പറയുന്നു. സ്ഥാപനത്തിന്റെ വരുമാനം കുത്തനെ കുറഞ്ഞതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. പുതിയ ജോലി കണ്ടെത്താനും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പല കമ്പനികളും പുതിയ നിയമനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഫൈവ് സ്റ്റാർ ഹോട്ടലിൽ ഹൗസ് കീപ്പറായി ജോലി ചെയ്തിരുന്ന മറ്റൊരു ഇന്ത്യൻ പ്രവാസിയായ വെങ്കട്ടിനും ജോലി നഷ്ടമായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. യുഎഇയിൽ നിന്നുള്ള വരുമാനമാണ് മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഉൾപ്പെടെ കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൊഴിൽ വിപണിയിൽ കടുത്ത സമ്മർദ്ദം
യുഎഇയിലെ 546 തൊഴിലുടമകളെ ഉൾപ്പെടുത്തി മാൻപവർ ഗ്രൂപ്പ് നടത്തിയ സർവേ പ്രകാരം, 2026-ലെ മൂന്നാം പാദത്തിൽ നാലിലൊന്ന് സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ പദ്ധതിയിടുന്നുണ്ട്. അതേസമയം, മൂന്നിലൊന്ന് കമ്പനികൾ പുതിയ നിയമനത്തിന് തയ്യാറല്ലെന്നും സർവേ വ്യക്തമാക്കുന്നു.
ഇന്ത്യക്കാർ മാത്രമല്ല, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും പ്രതിസന്ധി നേരിടുകയാണ്. സംഘർഷത്തെ തുടർന്ന് തൊഴിലുടമയുടെ കുടുംബം ദുബായ് വിട്ടതോടെ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളി ജോയ് വിവാൻഡയ്ക്ക് മാസങ്ങളായി പുതിയ ജോലി ലഭിച്ചിട്ടില്ല. വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ഈജിപ്ത് സ്വദേശിനിയായ സെയിൽസ് ഗേൾ എൽസയുടെ സ്ഥിരം ശമ്പളം കമ്മിഷൻ അടിസ്ഥാനത്തിലാക്കി മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
പ്രതിസന്ധി താൽക്കാലികമെന്ന് യുഎഇ
സാമ്പത്തിക മാന്ദ്യം മറികടക്കാൻ 680 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള സഹായപദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ആഘാതം താൽക്കാലിക തടസ്സം മാത്രമാണെന്നും യുഎഇ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് പ്രതിസന്ധിയെ അതിജീവിക്കുമെന്നും സമ്പദ്‌വ്യവസ്ഥ-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.
മാന്ദ്യം താൽക്കാലികമാണെന്നും വ്യാപാര സ്ഥാപനങ്ങളോ പ്രവാസികളോ വലിയ തോതിൽ ദുബൈ വിടുമെന്ന ആശങ്ക വേണ്ടെന്നും ദുബൈ ഇൻവെസ്റ്റ്മെന്റ്സ് സി.ഇ.ഒ ഖാലിദ് ജാസിം മുഹമ്മദ് ബിൻ കൽബാനും അഭിപ്രായപ്പെട്ടു.
English summary : Indian workers are among thousands of expats in Dubai facing job losses, pay cuts and fewer employment opportunities as the economic impact of the US-Israel war on Iran continues to affect the United Arab Emirates (UAE), according to The New York Times (NYT).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."