ഇന്ത്യൻ ബുദ്ധി ഇറാനിലെത്തിയത് ഇങ്ങനെ; ചെസ്സിന്റെ ഉത്ഭവത്തെക്കുറിച്ച് കേംബ്രിഡ്ജ് ചരിത്രകാരിയുടെ പുതിയ വെളിപ്പെടുത്തൽ
ലണ്ടൻ: ലോകപ്രശസ്തമായ ചെസ്സ് കളി പുരാതന ഇന്ത്യയിൽ നിന്ന് ഇറാനിലേക്ക് എത്തിയതിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ചരിത്രകാരി ഡോ. ക്രിസ്റ്റീന ഇൽകോ. മധ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന വംശീയമായ മുൻവിധികൾക്ക് വിരുദ്ധമായി, ഇന്ത്യൻ വിജ്ഞാനത്തിനും ബുദ്ധിശക്തിക്കും പേർഷ്യൻ ലോകം നൽകിയ വലിയ ബഹുമാനത്തെക്കുറിച്ചാണ് ഈ പഠനം വ്യക്തമാക്കുന്നത്.
'സ്‌പെകുലം' മാസികയിൽ പ്രസിദ്ധീകരിച്ച ഇൽകോയുടെ പ്രബന്ധത്തിന് മെഡീവൽ അക്കാദമി ഓഫ് അമേരിക്കയുടെ ഈ വർഷത്തെ മികച്ച ലേഖനത്തിനുള്ള പുരസ്കാരം ലഭിച്ചു.
ഷാനാമയിലെ ചിത്രങ്ങൾ നൽകുന്ന സൂചന
ഇറാന്റെ ദേശീയ ഇതിഹാസമായ 'ഷാനാമ'യിലെ ചിത്രീകരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോ. ഇൽകോ തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിച്ചത്.
പതിനാലാം നൂറ്റാണ്ടിലെ ചിത്രങ്ങളിൽ ഇന്ത്യൻ അംബാസഡറെ കറുത്ത നിറത്തിൽ ചിത്രീകരിച്ചിരിക്കുന്നത് അദ്ദേഹം പേർഷ്യൻ വസീറിനോട് തോറ്റതുകൊണ്ടാണെന്നായിരുന്നു മുൻപുള്ള പണ്ഡിതരുടെ വാദം. എന്നാൽ ഇത് തെറ്റാണെന്ന് ഇൽകോ വ്യക്തമാക്കുന്നു.
ഇന്ത്യൻ ദൂതന്റെ തൊലിനിറം അദ്ദേഹം ഒരു വിദേശിയാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഒരു പരാജിതനായല്ല മറിച്ച് വിജ്ഞാനത്തിന്റെ സംരക്ഷകനായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ലോകം കൊതിക്കുന്ന ഇന്ത്യൻ അറിവ് പേർഷ്യക്കാർക്ക് പരിചയപ്പെടുത്തുന്ന ഉന്നതസ്ഥാനീയനായാണ് അദ്ദേഹത്തെ കാണിച്ചിരിക്കുന്നത്.
രാജാക്കന്മാർ തമ്മിലെ വെല്ലുവിളി
ചെസ്സ് പേർഷ്യയിലെത്തിയതിനെക്കുറിച്ച് ഷാനാമ വിവരിക്കുന്നത് ഇങ്ങനെയാണ്:
സസാനിയൻ ഭരണാധികാരിയായ ഖുസ്രു ഒന്നാമന്റെ (എ.ഡി. 531-79) അടുത്തേക്ക് ഇന്ത്യൻ രാജാവ് ഒരു ദൂതനെ അയച്ചു. ചെസ്സ് ബോർഡിലെ കടങ്കഥ പരിഹരിക്കാനായിരുന്നു വെല്ലുവിളി. പരാജയപ്പെട്ടാൽ കപ്പം നൽകണമെന്നായിരുന്നു വ്യവസ്ഥ. ഒടുവിൽ ഖുസ്രുവിന്റെ ബുദ്ധിമാനായ വസീർ 'ബുസുർഗ്മിഹർ' ആണ് ഈ കളിയിലെ കരുക്കൾ എങ്ങനെ നീക്കണമെന്ന് കണ്ടെത്തിയത്.
വംശീയതയെ മറികടന്ന യുക്തിയുടെ കളി
മധ്യകാല ചിത്രകലയിൽ വെളുത്ത നിറമല്ലാത്തവരെ മിക്കപ്പോഴും മോശമായ രീതിയിലാണ് ചിത്രീകരിച്ചിരുന്നത്. എന്നാൽ ചെസ്സ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്ന് ഡോ. ഇൽകോ ചൂണ്ടിക്കാട്ടുന്നു.
"ചെസ്സ് എന്നും യുക്തിയുടെ കളിയാണ്. അവിടെ ബൗദ്ധികമായ കഴിവിനാണ് പ്രാധാന്യം. തൊലിനിറം എന്തുതന്നെയായാലും ആളുകൾക്ക് തുല്യരായി ഇടപഴകാൻ കഴിയുന്ന ഒരു വേദി ചെസ്സ് ഒരുക്കിയിരുന്നു. ആര് കൂടുതൽ ബുദ്ധിമാൻ എന്നതായിരുന്നു അവിടെ ഏക മാനദണ്ഡം." -ഡോ. ക്രിസ്റ്റീന ഇൽകോയുടെ പ്രബന്ധത്തിൽ പറയുന്നു
ഇന്ത്യൻ ചെസ്സ് പ്രതിഭകളുടെ കറുത്ത നിറത്തെ അവഗണിക്കാതെ തന്നെ അവരുടെ ബൗദ്ധികമായ ഔന്നത്യത്തിന് പേർഷ്യക്കാർ നൽകിയ ആദരവ്, അക്കാലത്തെ ക്രിസ്തീയ-ഇസ്‌ലാമിക ലോകങ്ങളിലെ പൊതുവായ മൂല്യസങ്കൽപ്പങ്ങളെ പോലും വെല്ലുവിളിക്കുന്നതായിരുന്നുവെന്ന് പഠനം അടിവരയിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."